ചിരട്ടകളിൽ വിസ്മയം തീർത്ത് ശ്രീജ

Mail This Article
ഫോർട്ട്കൊച്ചി∙ തെങ്ങിൻ തടിയിൽ തീർത്ത ഫ്രെയിം, ചകരിയിൽ നെയ്തെടുത്ത ക്യാൻവാസ്, ചിരട്ടകൾ കൊണ്ടുള്ള ചിത്രങ്ങൾ, ചീവിയെടുത്ത് മിനുസമാക്കിയ ചിരട്ട തോടിൽ വരച്ച ചിത്രങ്ങൾ... ചിരട്ടകളിൽ വിസ്മയം തീർക്കുകയാണ് കലാകാരി ശ്രീജ കളപ്പുരക്കൽ. ശ്രീജയുടെ ശരറാന്തൽ എന്ന ചിത്ര പ്രദർശനത്തിന് ഡേവിഡ് ഹാൾ ആർട് ഗാലറിയിൽ തുടക്കമായി.
ചിരട്ടയുടെ ഉൾവശത്ത് വരച്ച ചിത്രങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട്. കാൻവാസിൽ ചെയ്ത ചിത്രങ്ങളടക്കം അഞ്ഞൂറോളം എണ്ണം പ്രദർശനത്തിനുണ്ട്. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകൾ എന്ന ആശയത്തിലുള്ളതാണ് ചിരട്ടയുടെ ഉൾവശത്ത് ചെയ്ത ചിത്രങ്ങൾ. 1960–90 കാലഘട്ടത്തിലെ നല്ല ഓർമകളും ദൃശ്യങ്ങളുമാണ് ചിത്രങ്ങളിൽ നിറയുന്നത്. ചിരട്ടകൾ പൊട്ടിച്ചും പൊടിച്ചും പശയും പെയിന്റും ചേർത്ത് അഞ്ചടി ഉയരത്തിൽ ഇന്ത്യയുടെ മാതൃകയിലുള്ള ചിത്രവും അഞ്ചരയടി ഉയരത്തിൽ കേരളത്തിന്റെ മാതൃകയിലുള്ള ചിത്രവും പ്രദർശനത്തിലുണ്ട്.
ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ സീമ സുരേഷ്, ഡോ.ഗീത ജേക്കബ് എന്നിവർ പ്രസംഗിച്ചു. ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുള്ള കലാകാരിയാണ് ശ്രീജ. ഡേവിഡ് ഹാളിലെ പ്രദർശനം 13ന് സമാപിക്കും. ഗാലറി സമയം: രാവിലെ 10.30 മുതൽ 8 വരെ.