പടക്കവിപണിയിൽ താരങ്ങളായി ഹനുമാൻ ഗദയും ക്രിക്കറ്റ് ബാറ്റും; പ്രത്യേകതകൾ ഇവ..

Mail This Article
പറവൂർ ∙ വിഷുക്കാലം വന്നെത്തിയതോടെ പടക്കവിപണി സജീവമായി. ഹനുമാൻ ഗദയും ക്രിക്കറ്റ് ബാറ്റും വാരിയർ സ്ക്വാഡും (വാൾ) ഇക്കുറി വിപണിയിലെ മിന്നും താരങ്ങളാണ്. പുത്തൻ തലമുറയുടെ ഹരമായ ഫാൻസി ഐറ്റങ്ങളുടെ നീണ്ട നിരയുണ്ട്. കയ്യിൽ പിടിച്ചു മുകളിൽ തീ കൊടുത്താൽ ഹനുമാൻ ഗദ വലിയ പൂത്തിരിപോലെ കത്തും. ക്രിക്കറ്റ് ബാറ്റും വാരിയർ സ്ക്വാഡ് എന്ന പേരിൽ പുറത്തിറക്കിയിരുന്ന വാളും കയ്യിൽ പിടിച്ചു കത്തിക്കാൻ കഴിയുന്നവയാണ്.
മൊബൈൽ ഫ്ലാഷ് പോലെ മിന്നിത്തെളിയുന്ന സ്നാപ് ചിപ്പ്, തോക്കിന്റെ ആകൃതിയിലുള്ള പിസ്റ്റൾ ഗൺ, തീകൊടുത്താൽ കറങ്ങി മുകളിലേക്കു പോകുന്ന ഹെലികോപ്റ്റർ, മയിലിന്റെ ആകൃതിയിൽ കാണുന്ന പീക്കോക്ക്, ഒറ്റത്തിരിയിൽ 4 തരം മത്താപ്പൂ കത്തുന്ന ഫൺ മാക്സ്, പമ്പരം പോലെ കറങ്ങുന്ന മാഷ് അപ് എന്നിവയും ട്രെൻഡിങ് ആണ്.
ബോളിന്റെ ആകൃതിയിൽ ഒരുക്കിയ ടിറ്റോയിൽ തീ കൊടുത്താൽ ബോൾ പൊട്ടുകയും 6 ചക്രങ്ങൾ പുറത്തേക്കു ചാടി കറങ്ങുകയും ചെയ്യും. ആദ്യ മത്താപ്പൂ പോലെ കത്തിയശേഷം ചക്രങ്ങൾ പുറത്തുവന്നു കറങ്ങുന്ന പേൾ ഡ്രോപ്സും മത്താപ്പൂ പോലെ കത്തിപ്പൊട്ടുന്ന രാവണനും വെറൈറ്റി ഐറ്റങ്ങളാണ്. ഒറ്റത്തവണ തീ കൊടുത്താൽ 12 മുതൽ 240 എണ്ണം വരെ മുകളിൽ പോയിപ്പൊട്ടുന്ന വിവിധതരം ഷോട്ടുകളും വിപണിയിലുണ്ട്.
മുൻ വർഷങ്ങളിലേതു പോലെ ഫാൻസി ഐറ്റംസിന്റെ ഡിമാൻഡ് ഇക്കുറിയും തുടരുന്നുണ്ടെന്നു പറവൂരിലെ ആകാശ് ഫയർവർക്സ് ഉടമ ആകാശ് രാജു പറഞ്ഞു. ‘ചൈനീസ് പടക്കങ്ങൾ’ എന്നു വിളിക്കപ്പെടുന്ന ഇവയിൽ ഭൂരിഭാഗവും ശിവകാശിയിൽ നിർമിക്കുന്നതാണ്. കമ്പിത്തിരി, പൂത്തിരി, മത്താപ്പൂ, ചക്രം, ചാട്ട, റോക്കറ്റ് തുടങ്ങിയവയ്ക്കും പതിവുപോലെ ആവശ്യക്കാരേറെ.
വിഷുക്കാലത്തു ജില്ലയിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന സ്ഥലങ്ങളാണ് വൈപ്പിനും ‘മധ്യകേരളത്തിലെ ശിവകാശി’ എന്നു വിളിപ്പേരുള്ള പറവൂരും. ഹോൾസെയിൽ വിലയ്ക്കു ലഭിക്കുന്നതിനാൽ പടക്കം വാങ്ങാൻ വിവിധ ജില്ലകളിൽ നിന്ന് ഒട്ടേറെയാളുകൾ ഇവിടെ എത്താറുണ്ട്. വിഷു – ഈസ്റ്റർ ദിനങ്ങൾ അടുക്കുംതോറും വിപണന കേന്ദ്രങ്ങളിൽ തിരക്കേറും.