ഐഎൻടിയുസി ഓഫിസിനു ‘മാനഹാനി’, സിഐടിയു ഓഫിസിനു ‘ധനനഷ്ടം’

Mail This Article
കളമശേരി∙ എച്ച്എംടി വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ഓഫിസ് മോഷ്ടാക്കൾ മോഷണ വസ്തുക്കളുടെ ഗോഡൗണാക്കിയെങ്കിൽ, എച്ച്എംടി എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) ഓഫിസ് കുത്തിത്തുറന്നു 3 അലമാരകളും വിലപ്പെട്ട ഓഫിസ് രേഖകളും കവർന്നു. ഓടിട്ട കെട്ടിടത്തിന്റെ പിന്നാമ്പുറത്തെ വാതിൽ തകർത്താണ് മോഷണം. മോഷ്ടാക്കൾ ഇവിടെ താമസമാക്കിയിരുന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്. മോഷണം നടന്നത് എന്നാണെന്നു വ്യക്തമല്ല. മാസങ്ങളായി ഈ ഓഫിസിലേക്കു തൊഴിലാളികൾ ആരും എത്താറില്ല.

സമീപത്തെ എച്ച്എംടി വർക്കേഴ്സ് കോൺഗ്രസ് ഓഫിസ് മോഷ്ടാക്കൾ ഗോഡൗണാക്കി മാറ്റിയെന്ന ‘മനോരമ’ വാർത്ത കണ്ട് സിഐടിയു യൂണിയൻ ഭാരവാഹികൾ തങ്ങളുടെ ഓഫിസ് സുരക്ഷിതമാണോയെന്നു പരിശോധിക്കാനെത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. ഐഎൻടിയുസി ഓഫിസിനു തൊട്ടുതാഴെ, സൗത്ത് പൈപ്‌ലൈനിനോടു ചേർന്നാണു സിഐടിയു ഓഫിസ്. 8 മാസത്തിനിടെ 2–ാം തവണയാണ് ഇവിടെ കവർച്ച നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഓഫിസ് കുത്തിത്തുറന്ന് 50 പ്ലാസ്റ്റിക് കസേരകളും 2 ഫാനുകളും കടത്തിക്കൊണ്ടു പോയിരുന്നു.
കൂടാതെ വയറിങ് പൂർണമായി നശിപ്പിച്ചു. പൊലീസിൽ പരാതി നൽകിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. വിരലടയാള വിദഗ്ധരടക്കം പരിശോധിച്ചെങ്കിലും തെളിവില്ലെന്നു കാണിച്ച് പൊലീസ് കേസ് എഴുതിത്തള്ളി. തുടർന്ന് ഓഫിസിന്റെ വാതിലുകളും ജനലുകളും മരപ്പാളികൾ അടിച്ചു സുരക്ഷിതമാക്കിയിരുന്നു. ഇപ്പോഴത്തെ കവർച്ചയ്ക്കെതിരെയും യൂണിയൻ വൈസ്പ്രസിഡന്റ് കെ.ടി.ശ്രീജിത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സിഐടിയു ഓഫിസ് ഈ മാസം അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നെന്നു യൂണിയൻ ഭാരവാഹികൾ പറഞ്ഞു. എച്ച്എംടി വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ഓഫിസ് തുറന്നു പ്രവർത്തിക്കാത്തതുകൊണ്ടാണു മോഷ്ടാക്കൾ കയ്യേറിയതെന്നും യൂണിയൻ നേതൃത്വത്തോടു വിശദീകരണം ചോദിക്കുമെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി അറിയിച്ചു. ഓഫിസിന്റെ പൂട്ട് തകർക്കുകയും കയ്യേറുകയും ചെയ്ത മോഷ്ടാക്കൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.