തുറവൂർ– അരൂർ ഉയരപ്പാത: കാന നിർമാണം ഇഴയുന്നു; കവലയിൽ വെള്ളക്കെട്ട്

Mail This Article
അരൂർ∙ തുറവൂർ– അരൂർ പാതയിൽ കാന നിർമാണം എങ്ങുമെത്തിയില്ല. അപ്രതീക്ഷിതമായ മഴയിൽ മുട്ടൊപ്പം വെള്ളത്തിൽ അരൂർ ക്ഷേത്രം കവല. കഴിഞ്ഞ 2 ദിവസമായി വൈകിട്ട് പെയ്ത മഴയാണ് ദേശീയപാതയിൽ അരൂർ–തുറവൂർ ഉയരപ്പാത നടക്കുന്നയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാക്കിയത്. അരൂർ, ചന്തിരൂർ, കൊച്ചുവെളിക്കവല, എരമല്ലൂർ, കോടംതുരുത്ത് എന്നിവിടങ്ങളിലാണ് ദുരിതമേറെയും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അരൂർ –മുതൽ തുറവൂർ വരെ കാന നിർമിക്കുന്നതിനായി ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതിയുണ്ട്. എന്നാൽ പഞ്ചായത്തുകളുടെ അലംഭാവം മൂലം കാന നിർമാണം പാതിവഴിയിലാണ്. അരൂർ മുതൽ തുറവൂർ വരെ 12 75 കിലോമീറ്റർ പാതയിൽ 6.5 കിലോമീറ്ററും അരൂർ പഞ്ചായത്തിന്റെ പരിധിയിലൂടെയാണ് കടന്ന് പോകുന്നത്.
പാതയോരത്ത് ചെറുതോടുകൾ വഴി ബന്ധിപ്പിക്കാൻ ദേശീയപാത അതോറിറ്റി പാത കടന്നു പോകുന്ന കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകൾ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും അനുകൂല നിലപാട് പഞ്ചായത്തുകൾ ഇതുവരെയും നൽകിയിട്ടില്ലെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. കാലവർഷത്തിന് മുന്നേ കാന നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ അരൂർ– തുറവൂർ നാലുവരി പാത വെള്ളക്കെട്ടിലാകുമെന്നത് ഉറപ്പാണ്.