മത്തി മെലിഞ്ഞു; വിലയും കുറഞ്ഞു: കടന്നുപോയത് മുട്ടമത്തിയും നെയ്മത്തിയും മാർക്കറ്റിൽ എത്താത്ത സീസൺ

Mail This Article
കൊച്ചി ∙ കേരളതീരത്ത് ഈ സീസണിൽ കിട്ടിയതു വലുപ്പമോ വളർച്ചയോ ഇല്ലാത്ത മത്തി. മുട്ടമത്തിയും നെയ്മത്തിയും മാർക്കറ്റിൽ എത്താത്ത ഒരു സീസൺ കടന്നുപോയെങ്കിലും വേനൽമഴയോടെ നേരിയ പുരോഗതി കാണപ്പെടുന്നത് ആശാവഹമായി ഫിഷറീസ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
കേരളതീരത്തു ചെറുമത്തി മാത്രം കിട്ടിയതു ചെറുകിട മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരുന്നു. വിരൽവണ്ണത്തിലുള്ള മത്തിക്കു രുചിയും കുറഞ്ഞതോടെ തീൻമേശയിൽ ഡിമാൻഡ് കുറഞ്ഞു. സംഭരണ സംവിധാനങ്ങളില്ലാത്ത ചെറുകിട മത്സ്യത്തൊഴിലാളികൾ കിട്ടുന്ന വിലയ്ക്കു മീൻ വിൽക്കുകയാണ്. ഏറിയ പങ്കും കിലോഗ്രാമിന് 20–22 രൂപ നിരക്കിൽ ഫിഷ് മീൽ പ്ലാന്റുകളിലേക്കു കയറിപ്പോന്നു.
2023 ഒക്ടോബർ മുതൽ 2024 ഏപ്രിൽ വരെ കടലിൽ ഉണ്ടായ ഉഷ്ണ തരംഗങ്ങളുടെ ഫലമായി മത്സ്യസമ്പത്ത് കുറഞ്ഞതിന്റെ പ്രതിഫലനമാണു കാണപ്പെട്ടതെന്നു സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. പ്രജനന വളർച്ചയെത്തിയ മുൻവർഷങ്ങളിലെ മത്തിയാണു വലിയ മത്തിയായി കിട്ടിയിരുന്നത്. എന്നാൽ ഉഷ്ണതരംഗങ്ങൾ മുൻവർഷങ്ങളിലെ മത്സ്യസമ്പത്തിനെ കാര്യമായി ബാധിച്ചു.
മുൻപു മത്തിക്ക് ശരാശരി 20 സെന്റിമീറ്റർ വലുപ്പമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ വടക്കൻ ജില്ലകളിൽ 12–14 സെന്റിമീറ്ററും തെക്കൻ ജില്ലകളിൽ 14–18 സെന്റിമീറ്ററുമാണു കാണപ്പെട്ടത്. കാലാവസ്ഥയിലെ മാറ്റങ്ങൾ ഏറ്റവും ബാധിക്കുന്ന ഇനമായ മത്തി, സാഹചര്യം അനുകൂലമായാൽ പെട്ടെന്നു പെരുകുകയും ചെയ്യും.