മോർച്ചറിയിൽ സ്വിച്ച് ഓൺ ചെയ്തില്ല; മൃതദേഹം ജീർണിച്ച നിലയിൽ: വീട്ടുകാർക്ക് മുഖം പോലും കാണാനായില്ല

Mail This Article
ആലുവ∙ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച യുവാവിന്റെ മൃതദേഹം ഫ്രീസറിന്റെ സ്വിച്ച് ഓൺ ചെയ്യാതിരുന്നതു മൂലം ജീർണിച്ച നിലയിൽ. പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു നൽകിയ മൃതദേഹം മുഖം പോലും കാണാനാവാതെ വീട്ടുകാർക്കു സംസ്കരിക്കേണ്ടി വന്നു. കളമശേരിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ എഴുപുന്ന 3–ാം വാർഡ് വിനിതാ ഭവനത്തിൽ സാബു (45) നെഞ്ചുവേദനയെ തുടർന്നു ചൊവ്വാഴ്ച രാവിലെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഴഞ്ഞുവീണു മരിച്ചത്. തുടർന്നു മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സാബു താമസിച്ചിരുന്നത്.

ഇൻക്വസ്റ്റിനു വീട്ടുകാരും വാർഡ് അംഗം കണ്ണൻ കെ. നാഥും പൊലീസിനെ ബന്ധപ്പെട്ടപ്പോൾ അവിടെ എസ്ഐയും വാഹനവും ഇല്ലെന്നും കാലടി എസ്ഐയ്ക്ക് ആണു ചുമതലയെന്നും പറഞ്ഞു. കാലടിയിൽ നിന്ന് എസ്ഐക്കു വരാൻ വീട്ടുകാർ കാർ വാടക നൽകിയെങ്കിലും പൊലീസ് എത്തിയതു രാത്രി 9ന്. തുടർന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഫ്രീസറിൽ കയറ്റി. അസ്വാഭാവിക മരണമായതിനാൽ ഗവ. മെഡിക്കൽ കോളജിൽ ഫൊറൻസിക് സർജൻ പോസ്റ്റ്മോർട്ടം നടത്തണമെന്നു പൊലീസ് നിർദേശിച്ചു.
അതനുസരിച്ച് ഇന്നലെ രാവിലെ 6 ന് എഴുപുന്നയിൽ നിന്നു വീട്ടുകാരും വാർഡ് അംഗവും മൃതദേഹം കൈപ്പറ്റാൻ എത്തി. ഫ്രീസർ തുറന്നപ്പോൾ ശരീരം ജീർണിച്ചു വീർത്തു ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നുവെന്നു ബന്ധു ജയേന്ദ്രദാസ് പറഞ്ഞു. പൊതിഞ്ഞ ഷീറ്റ് തുറക്കുകയോ തട്ടലും മുട്ടലും സംഭവിക്കുകയോ ചെയ്യരുതെന്ന നിർദേശത്തോടെയാണ് എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞു മൃതദേഹം വീട്ടുകാർക്കു കൈമാറിയത്. അവർ മൃതദേഹവുമായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തി സൂപ്രണ്ടിനോടു പരാതിപ്പെട്ടു. പിശകു പറ്റിയതായി ആശുപത്രി അധികൃതർ സമ്മതിച്ചെന്നു വീട്ടുകാർ പറഞ്ഞു.
പൊലീസ് യഥാസമയം എത്തിയിരുന്നെങ്കിൽ ചൊവ്വാഴ്ച വൈകുന്നേരത്തിനു മുൻപു നടപടികൾ പൂർത്തിയാക്കി അന്നു തന്നെ സംസ്കരിക്കാൻ കഴിയുമായിരുന്നുവെന്നും അവർ പറഞ്ഞു. പൊലീസിന്റെ അലംഭാവത്തിനും ആശുപത്രി അധികൃതരുടെ വീഴ്ചയ്ക്കും എതിരെ പരാതി നൽകിയിട്ടുണ്ട്.ആയിരം രൂപ വാടക നൽകിയാണ് മൃതദേഹം മോർച്ചറിയിൽ വച്ചത്. മൃതദേഹം ജീർണിച്ചതോടെ വാടക മടക്കി നൽകാമെന്ന് അധികൃതർ പറഞ്ഞെങ്കിലും ബന്ധുക്കൾ വാങ്ങിയില്ല.