നിക്ഷേപ സൗഹൃദ റാങ്കിങ്ങിൽ കേരളം നമ്പർ 1: മുഖ്യമന്ത്രി

Mail This Article
കൊച്ചി ∙ നാടിന്റെ വികസനത്തിന്റെ യഥാർഥ ചിത്രം മറച്ചുവച്ച്, സംസ്ഥാനം തകരുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന പ്രചാരണമാണു നടക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുകടം വലിയ തോതിൽ വർധിച്ചുവെന്നത് അത്തരമൊരു പ്രചാരണമാണ്. യഥാർഥത്തിൽ പൊതുകടവും മൊത്ത ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അന്തരം കുറയുകയാണു ചെയ്തതെന്നു സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു നടന്ന ജില്ലാതല മുഖാമുഖം പരിപാടിയിൽ ആമുഖ പ്രഭാഷണം നടത്തവേ മുഖ്യമന്ത്രി പറഞ്ഞു.
കേരളം വ്യവസായത്തിനു പറ്റിയ നാടല്ലെന്ന പ്രതീതി മാറി നിക്ഷേപ സൗഹൃദ റാങ്കിങ്ങിൽ സംസ്ഥാനം നമ്പർ വൺ ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിസന്ധി ഘട്ടത്തിൽ അർഹമായ സഹായങ്ങൾ നൽകാതെ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ചപ്പോൾ സംസ്ഥാനം പിടിച്ചു നിന്നത് ആഭ്യന്തര വരുമാനത്തിലുണ്ടായ വർധന കൊണ്ടാണ്. ജില്ലയിലെ ക്ഷണിക്കപ്പെട്ട പൗര പ്രമുഖരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തി.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, ജി.ആർ. അനിൽ, കെ.ബി. ഗണേഷ് കുമാർ, മേയർ എം. അനിൽകുമാർ, എംഎൽഎമാരായ കെ.ജെ. മാക്സി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, പി.വി. ശ്രീനിജിൻ, ആന്റണി ജോൺ, ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി കെ.വി. തോമസ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ. വി.കെ. രാമചന്ദ്രൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കലക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.