മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

Mail This Article
ആലുവ∙ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച എഴുപുന്ന സ്വദേശി സാബുവിന്റെ മൃതദേഹം ഫ്രീസറിന്റെ സ്വിച്ച് ഓൺ ചെയ്യാതിരുന്നതു മൂലം ജീർണിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി ഡിഎംഒയ്ക്കു റിപ്പോർട്ട് നൽകിയതായി ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ്. വിശദമായ അന്വേഷണം തുടരും.3 ഫ്രീസർ ഉള്ള മോർച്ചറിയിൽ ചൊവ്വാഴ്ച രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്.
രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള വൈദ്യുതി പ്രവാഹം തടസ്സപ്പെട്ടു. സ്വിച്ച് ഓൺ ചെയ്യാതിരുന്നതാണോ സാങ്കേതിക തകരാർ സംഭവിച്ചതാണോ എന്നു പരിശോധിച്ചു വരികയാണെന്നും സൂപ്രണ്ട് പറഞ്ഞു. അൻവർ സാദത്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ എം.ജെ. ജോമി എന്നിവർ ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.
അതേസമയം, ഫ്രീസർ തകരാറിലാണെന്നു വരുത്തി മോർച്ചറി ജീവനക്കാരനെ രക്ഷിക്കാൻ ആശുപത്രി അധികൃതർ ശ്രമിക്കുകയാണെന്നു കോടംതുരുത്ത് പഞ്ചായത്ത് സൗത്ത് എഴുപുന്ന വാർഡ് അംഗം കണ്ണൻ കെ. നാഥ്, മരിച്ച സാബുവിന്റെ ബന്ധു ജയേന്ദ്രദാസ് എന്നിവർ ആരോപിച്ചു.. ഇൻക്വസ്റ്റ് നടത്തുന്നതിനു പൊലീസ് 10 മണിക്കൂർ താമസിച്ച് എത്തിയതു സംബന്ധിച്ച് ഇന്നു റൂറൽ എസ്പിക്കു പരാതി നൽകുമെന്നും വീട്ടുകാർ പറഞ്ഞു.