ADVERTISEMENT

കൊച്ചി∙ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷൻ വൈറ്റില സോൺ ബിൽഡിങ് ഇൻസ്പെക്ടർ എ.സ്വപ്ന പിടിയിലായ സംഭവത്തിൽ വിജിലൻസ് അന്വേഷണം സഹപ്രവർത്തകരിലേക്ക്. വൈറ്റില ഓഫിസിലെ ജീവനക്കാരിൽ നല്ലൊരു ശതമാനവും  കൈക്കൂലിക്കാരാണെന്നു സ്വപ്ന വിജിലൻസിനു മൊഴി നൽകി. ഇവരുടെ പേരുവിവരങ്ങളും  കൈമാറി.‌

കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടുള്ള ഓരോ ഘട്ടവും മുന്നോട്ടു പോകണമെങ്കിൽ കൈക്കൂലി നിർബന്ധമാണെന്നും മിക്ക ഉദ്യോഗസ്ഥരും ഇതിന്റെ പങ്കു പറ്റുന്നവരാണെന്നുമാണു മൊഴി. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണു വിജിലൻസ്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സ്വപ്നയെ ഇന്നലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. സ്വപ്നയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. 4 ദിവസത്തേക്കാണു കോടതി വിജിലൻസിന്റെ കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നത്.  

സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് വിശദമായി പരിശോധിച്ചു. സ്വപ്ന അനുവദിച്ച കെട്ടിട നിർമാണ പെർമിറ്റുകളുമായി ബന്ധപ്പെട്ടും വിജിലൻസ് അന്വേഷണം നടത്തി. എല്ലാ അനുമതികൾക്കും സ്വപ്ന വൻതുക കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സമ്പാദിക്കുന്ന ശീലം കുറവാണെന്നും കൈക്കൂലിപ്പണമെല്ലാം ആഡംബര ജീവിതത്തിലൂടെ ധൂർത്തടിച്ചു തീർക്കുന്നതായിരുന്നു പതിവെന്നും ഉദ്യോഗസ്ഥർ പറയുന്നു.

English Summary:

Vigilance investigation widens in Kochi bribery case. The probe, initially focused on Building Inspector A. Swapna, now involves her colleagues at the Vytilla Zone of Kochi Corporation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com