പെരുമ്പാവൂരിൽ നഗര‘വെട്ടം’; പുതിയ എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിൽ

Mail This Article
പെരുമ്പാവൂർ ∙മഴക്കാലത്തിനു മുൻപ് നഗരം മുഴുവൻ പുതുവെളിച്ചം കൊണ്ടു വരാനുള്ള നഗരസഭയുടെ ‘വെട്ടം’ പദ്ധതി അവസാന ഘട്ടത്തിലേക്ക്. 20 വാർഡുകളിൽ പുതിയ എൽഇഡി വിളക്കുകൾ സ്ഥാപിച്ചു. 7 വാർഡുകളിൽ നിർമാണം നടക്കുന്നു.എംസി റോഡിലെ വിളക്കുകളുടെയും സിഗ്നലുകളിലെയും ബസ് സ്റ്റാൻഡുകളിലെയും ഹൈമാസ്റ്റ് വിളക്കുകളുടെയും അറ്റകുറ്റപ്പണികൾ അടുത്തയാഴ്ചയോടെ പൂർത്തിയാകുമെന്ന് നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കൽ പറഞ്ഞു. 1.30 കോടി രൂപയാണ് വെട്ടം പദ്ധതിയുടെ ചെലവ്.
പഴയ തെരുവുവിളക്കുകൾ മാറ്റി പുതിയ 36 വാട്ട് എൽഇഡി വിളക്കുകളാണ് സ്ഥാപിക്കുന്നത്. 5500 എണ്ണം സ്ഥാപിക്കും. കാലടി ജംക്‌ഷനിലെ മീഡിയനുകൾ, മഹാത്മാഗാന്ധി പ്രതിമ മുതൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വരെയുള്ള മീഡിയനുകൾ, അങ്കമാലി - മൂവാറ്റുപുഴ റോഡിൽ കെഎസ്ടിപി സ്ഥാപിച്ച വൈദ്യുതി തൂണുകൾ എന്നിവയിൽ 90 വാട്ട് എൽഇഡി ലൈറ്റുകൾ സ്പോൺസർഷിപ്പോടെ സ്ഥാപിക്കും. നഗരത്തിൽ 4 ഹൈമാസ്റ്റ് വിളക്കുകളും 30 മിനി മാസ്റ്റ് വിളക്കുകളും ഉണ്ട്. ഇതിലെ വിളക്കുകൾ പുതുക്കി മാറ്റും.
നിലവിലുള്ള തെരുവുവിളക്കുകൾ സോഡിയം വേപ്പർ ലാംപ് , ബൾബ്, ട്യൂബ് തരത്തിലുള്ളതാണ്. പലതിന്റെയും ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യത കുറവായതിനാൽ കേടായാൽ നന്നാക്കുന്നതിന് കാലതാമസം നേരിടുന്നു. പുതിയ പദ്ധതിയിലൂടെ ഈ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.ഇനി മുതൽ കേടായ വിളക്കുകൾ ആഴ്ചയ്ക്കുള്ളിൽ തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തന ക്ഷമമാക്കും. കൂടിയ വാട്സ് ആയതിനാൽ കൂടുതൽ പ്രകാശം ലഭിക്കും. ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന വിളക്കുകൾക്ക് 3 വർഷത്തെ വാറന്റിയും ഉണ്ട്.