നടുവൊടിക്കും വൈറ്റില ഹബ്; കട്ടകൾ വിരിച്ച ഭാഗങ്ങൾ വലിയ കുഴികളായി മാറി

Mail This Article
കൊച്ചി ∙ യാത്രക്കാരുടെ നടുവൊടിച്ച് വൈറ്റില മൊബിലിറ്റി ഹബ്. ഹബ്ബിലെ കട്ടകൾ വിരിച്ച ഭാഗമെല്ലാം വലിയ കുഴികളായി മാറിയിട്ടു കാലങ്ങളായി. ഹബ്ബിലൂടെ കയറിയിറങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ നടുവ് ‘ഉളുക്കാതെ’ കടന്നുപോകാനാകാത്ത അവസ്ഥയാണ്. മഴ കനത്തതോടെ ഈ കുഴികളിലെല്ലാം വെള്ളം നിറഞ്ഞു. മഴയ്ക്കു മുൻപു വരെ പൊടിശല്യവും രൂക്ഷമായിരുന്നു.
യാത്രക്കാരെയും ബസ് ജീവനക്കാരെയും ഹബ്ബിലെ സ്റ്റാളുകളിലെ വ്യാപാരികളെയുമെല്ലാം ഒരുപോലെ വലയ്ക്കുന്നതാണു നിലവിലെ അവസ്ഥ. വിവിധ യൂണിയനുകൾ പരാതിയുമായി പലവട്ടം അധികൃതരെ സമീപിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഹബ്ബിലേക്കുള്ള പ്രവേശനം തടഞ്ഞ് ബാരിക്കേഡുകൾ വച്ചതോടെ ബസ് ജീവനക്കാർ പ്രതിഷേധിച്ചു. തുടർന്നാണു ബാരിക്കേഡ് മാറ്റിയത്. ഹബ്ബിലെ ഇന്റർലോക്ക് കട്ടകളുടെ ജോലിയുടെ സർവേയ്ക്കായാണ് ബാരിക്കേഡുകൾ വച്ചതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, മുൻകൂട്ടി അറിയിക്കാതെയാണു ഹബ്ബിലേക്കുള്ള പ്രവേശനം തടഞ്ഞതെന്നു പരാതിയുണ്ട്.
വൈറ്റില ഹബ്ബിൽ കട്ടകൾ ശരിയാക്കുന്ന ജോലി ഉടൻ തുടങ്ങുമെന്ന് അധികൃതർ പറയുന്നു. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ധനസഹായത്തോടെ സിഎസ്എംഎൽ ആണു ജോലികളുടെ നടത്തിപ്പ്. ഹബ്ബിലൂടെയുള്ള ബസ് സർവീസുകൾക്കു തടസ്സമാകാത്ത രീതിയിൽ ഘട്ടം ഘട്ടമായി ജോലികൾ പൂർത്തിയാക്കാനാണു പദ്ധതി. ഇതിനൊപ്പം നടപ്പാത നിർമാണം, താൽക്കാലിക പുനരുദ്ധാരണ ജോലികൾ, ഹബ്ബിനു പിന്നിൽ കാടുകയറിക്കിടക്കുന്ന ഭാഗം വൃത്തിയാക്കി പാർക്ക് നിർമാണം എന്നിവയ്ക്കും പദ്ധതിയുണ്ട്. ഇതിനുള്ള കരാർ ഒപ്പുവച്ചിട്ടുണ്ട്. മഴ മാറിയാൽ ജോലികൾ തുടങ്ങുമെന്നും അറിയിച്ചു. ഹബ്ബിനകത്ത് പ്രവർത്തിച്ചിരുന്ന രണ്ട് എടിഎമ്മുകൾ നിലവിൽ പ്രവർത്തിക്കുന്നില്ല. യാത്രക്കാർ, ഹബ്ബിലെ വ്യാപാരികൾ എന്നിവരെ ഇതും വലയ്ക്കുന്നുണ്ട്.