ഷാപ്പിൽ കയറി ഇറച്ചി കറി തിന്നും,കയ്യിൽ കിട്ടുന്നത് എന്തും എടുക്കും; വട്ടംചുറ്റിച്ച് മോഷ്ടാവ്!
Mail This Article
രാജാക്കാട് ∙ പൊലീസിനും നാട്ടുകാർക്കും തലവേദനയായി രാജാക്കാട് മേഖലയിൽ ഒരു മോഷ്ടാവ്. കള്ള് ഷാപ്പിൽ കയറി ഇറച്ചി കറി തിന്നുന്ന മോഷ്ടാവ് ബീഡി, സിഗരറ്റ് തുടങ്ങി കയ്യിൽ കിട്ടുന്നത് എന്തും തട്ടിയെടുക്കും. നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും വട്ടം ചുറ്റിക്കുന്ന മോഷ്ടാവിന് വേണ്ടി രാജാക്കാട് പൊലീസ് അന്വേഷണം ഉൗർജിതമാക്കി.
ഒരു മാസത്തിനിടെ മുല്ലക്കാനം, തേക്കിൻകാനം, ആനപ്പാറ മേഖലകളിൽ കടകൾ, കള്ള് ഷാപ്പ്, എസ്റ്റേറ്റ് സ്റ്റോർ എന്നിവിടങ്ങളിൽ മോഷണം നടത്തിയത് ഒരാൾ തന്നെ ആണെന്നാണ് രാജാക്കാട് പൊലീസിന്റെ നിഗമനം. കഴിഞ്ഞ മാസം 16 ന് ആണ് മുല്ലക്കാനത്ത് 3 കടകളിലും കള്ള് ഷാപ്പിലും മോഷണം നടന്നത്. കടകളിൽ സൂക്ഷിച്ചിരുന്ന പണവും തയ്യൽ കടയിൽ നിന്ന് വസ്ത്രങ്ങളും മോഷ്ടിച്ചു.
സമീപത്തെ കള്ള് ഷാപ്പിൽ കയറി ഇറച്ചി കറിയും കഴിച്ചാണ് മോഷ്ടാവ് മടങ്ങിയത്. മുല്ലക്കാനത്തെ മോഷണത്തിനു ശേഷം 20 ന് ആണ് തേക്കിൻകാനത്ത് കടകളിൽ മോഷണം നടന്നത്. ഇവിടെയും കള്ള് ഷാപ്പിൽ മോഷ്ടാവ് കയറി. ബാർബർ ഷോപ്പിലും ഏലം സ്റ്റോറിലും മോഷണം നടന്നു. ഏലം സ്റ്റോറിനു സമീപത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും മോഷ്ടാവ് കൊണ്ടു പോയി.
ഒരു മാസം മുൻപ് ബൈസൺവാലിയിലെ മത്സ്യ വ്യാപാര ശാലയിലും മോഷണം നടന്നു. തേക്കിൻകാനത്ത് ഏലം സ്റ്റോറിൽ മോഷണത്തിന് കയറിയ ആളുടെ സിസിടിവി ദൃശ്യം പൊലിസിന് ലഭിച്ചിരുന്നു. ഇയാൾ തന്നെ ആണ് മോഷണങ്ങൾ എല്ലാം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. തേക്കിൻകാനത്തു മോഷണം നടന്നതിന്റെ പിറ്റേന്ന് എല്ലക്കല്ലിലെ കടകളിലും സമാനമായ രീതിയിൽ മോഷണം നടന്നു. പള്ളി ജംക്‌ഷനിലെ കട കുത്തി തുറന്ന് പണവും ബിഡി, സിഗരറ്റ് എന്നിവയും മോഷ്ടിച്ചു. കഴിഞ്ഞ ഞായറാഴ്ച ആണ് ആനപാറയിലെ സ്വകാര്യ എസ്റ്റേറ്റിൽ നിന്നും രണ്ട് വൈദ്യുത മോട്ടറുകളും ടെന്റ് നിർമിക്കുന്ന ഉപകരണങ്ങളും മോഷണം പോയത്.