തമിഴ്‌നാട് സ്വദേശികളുടെ മിനി ബസ് പിക്കപ്പിലിടിച്ച് മറിഞ്ഞു: 18 പേർക്ക് പരുക്ക്
Mail This Article
കട്ടപ്പന ∙ വിനോദയാത്രയ്ക്കായി വാഗമണ്ണിലേക്കു പുറപ്പെട്ട തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച മിനി ബസ് പിക്കപ് വാനിലിടിച്ച് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 18 പേർക്ക് പരുക്കേറ്റു. തേക്കടി-കൊച്ചി സംസ്ഥാന പാതയിൽ മേരികുളം ഇടപ്പൂക്കുളം കാളിയമ്മൻ ക്ഷേത്രത്തിനു സമീപത്തെ ഇറക്കത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.45നായിരുന്നു അപകടം. പാറപ്പൊടിയുമായി മുന്നിൽ പോകുകയായിരുന്ന പിക്കപ് വാനിൽ ഇടിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കാനയിലേക്ക് മുൻവശം കുത്തി പതിക്കുകയായിരുന്നു.
തമിഴ്‌നാട് രാമനാഥപുരം പരമക്കുടി മേലായ്ക്കുടി സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്. ഗർഭിണികളായിരുന്ന 2 സ്ത്രീകൾക്കും പരുക്കേറ്റെങ്കിലും മറ്റു പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.ബസിൽ ആകെ 27 പേരാണുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ 3 തവണ തലകീഴായി മറിഞ്ഞ പിക്കപ് 10 മീറ്റർ മാറി റോഡിനു കുറുകെയാണ് നിന്നത്.നാട്ടുകാരും ഇടപ്പൂക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
ഇതിനിടെ ഉപ്പുതറ പൊലീസും ആംബുലൻസും സ്ഥലത്തെത്തി.പിക്കപ് ഡ്രൈവർ ഉപ്പുതറ അമ്പാട്ട് എ.കെ.അരുൺ(30) പരുക്കേറ്റ് ആലടിയിലെ പിഎച്ച്‌സിയിൽ ചികിത്സ തേടി. ബസ് ഡ്രൈവർ ജി.മലമേഘം(40), യാത്രക്കാരായ നവാസ്(21), മുഹമ്മദ് ഫറുഖ്(31), അഫിയ(20), സഹുബർ(48), അസ് ലിന(19), അനീഷ(27), തജ്‌നിസ(49), സന(7), മുഹമ്മദ് സുഹൈൽ(11), യാസിർ(30), അഫ്‌റിൻ ഷഫ(17), ബേനസിർ(30), ഷറഫുനിസ(44), നിലിസർ(43), നസിറിയ, അയസർ എന്നിവർ പരുക്കേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.