പൊലീസ് എത്തിയപ്പോൾ കള്ളനോട്ടുകൾ വഴിയരികിൽ വലിച്ചെറിഞ്ഞു; 2 പേർ പിടിയിൽ
Mail This Article
തൊടുപുഴ ∙ വണ്ണപ്പുറത്ത് 24,000 രൂപയുടെ കള്ളനോട്ടുകളുമായി 2 പേർ പിടിയിൽ. കോതമംഗലം മാലിപ്പാറ സ്വദേശി ഇടയത്തുകുടിയിൽ ഷോൺ ലിയോ വർഗീസ് (25), കോതമംഗലം തലക്കോട് കോട്ടേക്കുടി സ്റ്റെഫിൻ ജോസ് (30) എന്നിവരാണ് പിടിയിലായത്. ഷോൺ ലിയോയുടെ കോതമംഗലത്തെ വീട്ടിൽ നിന്ന് നോട്ട് അച്ചടി യന്ത്രങ്ങളും പൊലീസ് കണ്ടെത്തി.വീട്ടിൽ അച്ചടിച്ച നൂറു രൂപയുടെ നോട്ട് മാറിയെടുക്കുവാൻ കോതമംഗലം - വണ്ണപ്പുറം റൂട്ടിൽ കാറിൽ സഞ്ചരിച്ച പ്രതികൾ കടകളിൽ കയറി ബിസ്കറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി. നോട്ട് കണ്ട് സംശയം തോന്നിയ ഒടിയപാറയിലെ ഒരു വ്യാപാരി കാളിയാർ പൊലീസിൽ അറിയിച്ചു.
പൊലീസ് എത്തിയതോടെ കള്ളനോട്ടുകൾ വഴിയരികിൽ വലിച്ചെറിഞ്ഞ് പ്രതികൾ കാറിൽ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. 10,000 രൂപ ഇവരുടെ പക്കൽ നിന്നും ബാക്കി വഴിയരികിൽ വലിച്ചെറിഞ്ഞ നിലയിലും ആണ് പിടിച്ചെടുത്തത്. പിന്നീട് കള്ളനോട്ട് അച്ചടിച്ച കോതമംഗലത്തെ വീട്ടിലും പൊലീസ് പരിശോധന നടത്തി. വീട്ടിൽനിന്ന് അച്ചടിയന്ത്രവും അച്ചടി സാമഗ്രികളും പിടിച്ചെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.