വിരമിച്ച എസ്ഐമാർക്ക് ഉപഹാരം; 1.68 ലക്ഷം രൂപ തട്ടി, അന്വേഷണം
Mail This Article
തൊടുപുഴ ∙ വിരമിച്ച എസ്ഐമാർക്ക് ഉപഹാരം നൽകാനായി പിരിച്ച തുകയിൽ നിന്ന് 1.68 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി. 9 എസ്ഐമാരാണ് വിരമിച്ചത്. ഇവർക്ക് ഉപഹാരമായി നൽകിയത് 9 സ്വർണ മോതിരങ്ങൾ. ഓരോന്നിൽ നിന്നും സ്വർണത്തിന്റെ അളവു കുറച്ചാണ് തുക തട്ടിയെടുത്തത്. ഇതെപ്പറ്റി അന്വേഷിക്കാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.
ഇടുക്കി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജിനാണ് അന്വേഷണ ചുമതല. അന്വേഷണം പുരോഗമിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു.ഇടുക്കി ജില്ലയിൽ സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിൽ 2017 ഡിസംബർ മുതൽ 2019 മേയ് വരെ പലപ്പോഴായി വിരമിച്ച 9 എസ്ഐമാർക്കു നൽകിയ ഉപഹാരങ്ങളിൽ നിന്ന് പല തവണയായിട്ടാണ് സ്വർണം കുറച്ച് തുക തട്ടിയെടുത്തത്. ഓരോ ഉദ്യോഗസ്ഥനിൽ നിന്നും 1000 മുതൽ 3000 രൂപ വരെയാണ് യാത്രയയപ്പ് ചടങ്ങിനായി പിരിച്ചെടുക്കുന്നത്.
സ്പെഷൽ ബ്രാഞ്ചിലെ 2 ഉദ്യോഗസ്ഥർക്കായിരുന്നു പണം പിരിക്കുന്നതിന്റെ ചുമതല. വിരമിക്കുന്നയാൾക്ക് പൊന്നാട, ബൊക്കെ, 1 പവൻ സ്വർണ മോതിരം എന്നിവ ചടങ്ങിൽ വച്ചു നൽകും. തുടർന്നു സദ്യയും ഫൊട്ടോ എടുക്കലും. ഉപഹാരം ലഭിച്ച ചിലർ മോതിരത്തിന്റെ മാറ്റും അളവും പരിശോധിച്ചപ്പോഴാണു വിവരം പുറത്തായത്. തുടർന്ന് ഇവർ ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു.