ADVERTISEMENT

നെടുങ്കണ്ടം ∙ കൂട്ടാർ അല്ലിയാറിൽ പാറമടയിൽ നിന്നുള്ള ലോഡുകളുമായി എത്തിയ ടിപ്പർ ലോറികൾ തടഞ്ഞ നാട്ടുകാരെ പൊലീസ് ആക്രമിച്ചെന്നു പരാതി. കമ്പംമെട്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ ജി.സുനിൽകുമാറാണ് ആക്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ എൺപത്തഞ്ചുകാരിയടക്കം 3 പേർക്കു പരുക്ക്. എൺപത്തഞ്ചുകാരിയെ ചവിട്ടി വീഴ്ത്തിയെന്നും ആക്ഷേപം. അല്ലിയാർ നാരകപ്പറമ്പിൽ കമലമ്മ (85), മകൻ എൻ.സി.റെജി (47), ടി.ടി.അജീഷ് (27) എന്നിവർക്കാണു പരുക്കേറ്റത്. 3 പേരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മകനെ എസ്എച്ച്ഒ ആക്രമിച്ചപ്പോൾ തടസ്സം പിടിക്കാൻ എത്തിയ മാതാവ് കമലമ്മയെ ചവിട്ടി വീഴ്ത്തിയെന്നാണു പരാതി.

ഇതിനിടെ മൊബൈൽ ഫോണിൽ ദൃശ്യം പകർത്താൻ ശ്രമിച്ച ടി.ടി.അജീഷിന്റെ കരണത്ത് എസ്എച്ച്ഒ തല്ലി. ഈ ദ്യശ്യങ്ങൾ പകർത്താൻ ശ്രമിച്ച താവുപറമ്പിൽ സന്തോഷിന്റെ ഫോൺ എസ്എച്ച്ഒ നിലത്തിട്ടു ചവിട്ടിത്തകർത്തെന്നുമാണു പരാതി. പുലർച്ചെ 5നു പാറമട പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തു പൊടിശല്യവും ശബ്ദവും രൂക്ഷമാണ്. എസ്എസ്എൽസി മോഡൽ പരീക്ഷ നടക്കുന്ന സമയമായിട്ടു കൂടി വിദ്യാർഥികൾക്കു പഠിക്കാൻ കഴിയുന്നില്ല. തുടർന്നാണു ഗൃഹനാഥൻമാരും സ്ത്രീകളും കുട്ടികളും ചേർന്നു ടിപ്പർ ലോറികൾ റോഡിൽ തടഞ്ഞത്. രാവിലെ 7ന് ഒരു ജീപ്പിൽ കമ്പംമെട്ട് പൊലീസ് എത്തി. ഇതിനു പിന്നാലെ 10നു കമ്പംമെട്ട് എസ്എച്ച്ഒ എത്തി.

പൊലീസ് ബലപ്രയോഗം ആരംഭിച്ചതോടെയാണു സ്ഥലത്ത് സംഘർഷം ഉണ്ടായത്. വർഷങ്ങളായി പാറമട പ്രവർത്തിക്കുന്നതിനാൽ പ്രദേശത്തു താമസിക്കാൻ കഴിയാത്ത സാഹചര്യമാണെന്നു നാട്ടുകാർ പറയുന്നു. 10 വീടുകൾക്കും പുതിയതായി നിർമിച്ച ജലനിധി ടാങ്കിനും വിള്ളലുണ്ട്. ദിനംപ്രതി 10 ടൺ കരിങ്കൽ ഉൽപന്നങ്ങൾ പാറമടയിൽ നിന്നു കൊണ്ടുപോകാനാണ് അനുമതി. എന്നാൽ 120 ലോഡിലധികം അനധികൃതമായി ഇവിടെ നിന്നു കടത്തുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കു പരാതി നൽകാനും നാട്ടുകാർ തീരുമാനിച്ചു.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു കമ്പംമെട്ട് എസ്എച്ച്ഒ ജി.സുനിൽകുമാർ പറഞ്ഞു. കോടതി ഉത്തരവ് മുഖേനയാണു പാറമട പ്രവർത്തിക്കുന്നത്. പൊതുവഴിയിൽ ജനങ്ങൾ തടസ്സം ഉണ്ടാക്കിയത് ഒഴിവാക്കുകയാണു ചെയ്തത്. ഇതിനിടെ നാട്ടുകാർ ഒരു പൊലീസുകാരനെ കയ്യേറ്റം ചെയ്തു. ഇതിനു പുറമേ പാറമട ഉടമസ്ഥരെ ഭീഷണിപ്പെടുത്തി 15 ലക്ഷം കൈക്കൂലി വാങ്ങാൻ ശ്രമം നടത്തിയെന്ന പരാതിയും നിലവിലുണ്ട്. ഈ സംഭവങ്ങളിൽ കണ്ടാലറിയാവുന്ന 4 പേർക്കെതിരെ കേസെടുത്തിട്ടുള്ളതായും കമ്പംമെട്ട് എസ്എച്ച്ഒ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com