മാലിന്യം തള്ളിയാൽ ക്യാമറയിൽ കുടുങ്ങും
Mail This Article
കുമളി ∙ മാലിന്യങ്ങൾ വഴിയോരങ്ങളിൽ വലിച്ചെറിയുന്നവർ സൂക്ഷിക്കുക, നിങ്ങളെ കുടുക്കാൻ പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുണ്ട്. കുമളി പഞ്ചായത്തിലാണ് മാലിന്യങ്ങൾ വഴിയോരങ്ങളിൽ വലിച്ചെറിയുന്നവരെ കുടുക്കാൻ നിരീക്ഷണ ക്യാമറകളും ആളുകളും കാത്തിരിക്കുന്നത്.മാലിന്യമുക്ത പഞ്ചായത്ത് എന്ന സ്വപ്നം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വഴിയോരങ്ങളിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തു നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കുന്നത്. ആദ്യഘട്ടത്തിൽ കുമളി ടൗണിലെ ശുചീകരണ ജോലികൾ പൂർത്തീകരിച്ച ശേഷം സമീപ പ്രദേശങ്ങളിലേക്ക് ശുചീകരണം വ്യാപിപ്പിച്ചു.
വഴിയോരങ്ങളിൽ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലേക്ക് പോലും മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുകയാണ് പതിവ്. അടുത്ത നാളിൽ നിയമലംഘനം നടത്തിയവരിൽ നിന്ന് 85000 രൂപയാണ് പിഴയായി പഞ്ചായത്ത് ഈടാക്കിയത്. ബോധവൽക്കരണം നടത്തിയിട്ടും ആളുകൾ വഴിയോരങ്ങളിൽ മാലിന്യങ്ങൾ തള്ളുന്ന പ്രവണത തുടരുകയാണെങ്കിൽ നിയമം കർശനമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. നിലവിൽ വഴിയോരങ്ങളിലെ മാലിന്യങ്ങൾ ഹരിത കർമസേനയുടെയും,
ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റി ജീവനക്കാരുടെയും, തദേശവാസികളുടെയും സഹകരണത്തോടെ നീക്കം ചെയ്യുകയാണ്. ഇങ്ങനെ നീക്കം ചെയ്ത പ്രദേശങ്ങളിൽ ഇനി മാലിന്യങ്ങൾ നിക്ഷേപിച്ചാൽ 6 മാസം തടവ് ഉൾപ്പെടെ ലഭിക്കുന്ന വിധത്തിൽ നടപടി സ്വീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം റേഞ്ച് ഓഫിസ്മേട് റോഡ് ഇത്തരത്തിൽ ശുചീകരണം നടത്തി ക്യാമറയും സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബൈപാസ് റോഡിന്റെ ശുചീകരണ ജോലികളാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ്, വാർഡ് മെംബർ ആൻസി ജയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.