ADVERTISEMENT

നെടുങ്കണ്ടം ∙ ജില്ലയിൽ വീണ്ടും പൊലീസുകാർ വില്ലന്മാരാകുന്നു. ഒരാഴ്ചക്കിടെ നടന്ന 2 സംഭവങ്ങളിലാണ് പൊലീസ് ആക്രമിച്ചെന്ന പരാതിയുമായി ജനങ്ങൾ രംഗത്തെത്തിയത്. 2 സംഭവങ്ങളും നടന്നത് കട്ടപ്പന സബ്‌ ഡിവിഷൻ പരിധിയിൽ. 5 പേർക്ക് പരുക്കേറ്റു. കഴിഞ്ഞയാഴ്ച കട്ടപ്പന പൊലീസ് സ്റ്റേഷനിൽ നവജാത ശിശുവിനെയും മാതാവിനെയും അടക്കം ഒരു കുടുംബത്തിലെ 5 പേരെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചതുരണ്ടര മണിക്കൂർ. 2 പേർക്കു  മർദനമേറ്റെന്നും, കട്ടപ്പന സിഐ സ്ത്രീകളോട് മോശമായി പെരുമാറിയെന്നുമാണു പരാതി.

സിഐ സഞ്ചരിച്ച വാഹനം അലക്ഷ്യമായി ഓടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് അഞ്ചംഗ കുടുംബത്തിനെ സ്റ്റേഷനിൽ തടഞ്ഞു വച്ചത്. ഇതിനു പിന്നാലെയാണ് ശനിയാഴ്ച കമ്പംമെട്ട്  പൊലീസ് സ്റ്റേഷൻ പരിധിയിൽ അല്ലിയാർ പാറമടയിൽ കരിങ്കലുമായി എത്തിയ ലോറി തടഞ്ഞതിനെ തുടർന്നു നാട്ടുകാരെ സ്റ്റേഷൻ ഹൗസ് ഓഫിസർ  ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തത്. ഇതിനെത്തുടർന്നു 3 പേർക്ക് പരുക്കേറ്റതായി നാട്ടുകാർ പറയുന്നു. എന്നാൽ പാറമട പ്രവർത്തിപ്പിക്കാൻ കോടതി അനുമതി നൽകിയിരുക്കുന്നതിനാൽ കോടതി അലക്ഷ്യ നടപടി ഒഴിവാക്കാനാണു നാട്ടുകാരെ നീക്കം ചെയ്തതെന്നാണ് കമ്പംമെട്ട് പൊലീസിന്റെ വിശദീകരണം.

 പിഞ്ചു കുഞ്ഞും  മാതാവും സ്റ്റേഷനിൽ നിന്നത് 2.30 മണിക്കൂർ

കൈക്കുഞ്ഞിന്റെ ശ്വാസ തടസ്സത്തിനു ചികിത്സ തേടി മടങ്ങിയ അഞ്ചംഗ കുടുംബത്തിനു നേരെ കട്ടപ്പന സിഐ വി.എസ്.അനിൽകുമാറും, മറ്റൊരു എസ്ഐയും അതിക്രമം കാണിച്ചെന്നാണു പരാതി. സന്യാസിയോട കിഴക്കേമഠത്തിൽ കൃഷ്ണൻകുട്ടി, ഭാര്യ വൽസമ്മ, മക്കളായ കൃപ മോൻ, കൃപമോൾ  മകളുടെ ഭർത്താവ് എന്നിവർക്കാണ് സിഐയുടെ  മർദനമേറ്റത്.  കോട്ടയം ഇഎസ്ഐ ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ  മാട്ടുക്കട്ടയിലാണ് സംഭവം.  മഫ്തിയിൽ അനിൽ കുമാർ സഞ്ചരിച്ചിരുന്ന കാർ അപകടകരമായി ഓടിച്ചത് ചോദ്യം ചെയ്തതാണ് മർദന കാരണം.

സംഭവത്തെക്കുറിച്ച് കൃഷ്ണൻകുട്ടിയുടെ ഭാര്യ വൽസമ്മ  പറയുന്നത് ഇങ്ങനെ: അപകടകരമായി വാഹനം ഓടിക്കുന്നത് ചോദ്യം ചെയ്തതോടെ മാട്ടുക്കട്ട മുതൽ കട്ടപ്പന വരെ അനിൽകുമാർ സഞ്ചരിച്ചിരുന്ന വാഹനം പരാതിക്കാരുടെ വാഹനത്തിനു മുന്നിലിട്ടു വിലങ്ങാൻ ശ്രമിച്ചു. രക്ഷയില്ലാതെ വന്നതോടെയാണ് കട്ടപ്പന സ്റ്റേഷനിൽ എത്തിയത്. ഈ സമയം പിന്നാലെ  അനിൽകുമാറും എത്തി.  ഈ സമയത്താണ് പരാതിക്കാർക്ക് കട്ടപ്പന എസ്എച്ച്ഒ ആണെന്ന് മനസ്സിലായത്. കൃഷ്ണൻകുട്ടിയെയും, കൃപമോനെയും വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദിച്ചു. വൽസല, കൃപ മോൾ എന്നിവരോട് മോശമായ പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. ശാരീരിക അസ്വസ്ഥത മൂർച്ഛിച്ചതോടെ കൃഷ്ണൻകുട്ടി വീണ്ടും ആശുപത്രിയിൽ ചികിത്സ തേടാൻ ഒരുങ്ങുകയാണ്.

 പഠിക്കാൻ കഴിയുന്നില്ല; സമരക്കാർക്കെതിരെ കേസ്

കൂട്ടാർ അല്ലിയാറിൽ പാറമടയുടെ പ്രവർത്തനം കാരണം വിദ്യാർഥികൾക്കു പഠിക്കാൻ കഴിയാത്ത സാഹചര്യമായതോടെയാണ്  പ്രദേശത്തെ ഗൃഹനാഥൻമാരും, സ്ത്രീകളും, കുട്ടികളും ചേർന്ന് ടിപ്പർ ലോറികൾ റോഡിൽ തടഞ്ഞത്.  തുടർന്ന് കമ്പംമെട്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ ജി.സുനിൽകുമാർ സ്ഥലത്തെത്തി നാട്ടുകാരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട് ബലപ്രയോഗം നടത്തുക യായിരുന്നു. ബലപ്രയോഗത്തിനിടെ  വയോധിക അടക്കം 3 പേർക്ക് പരുക്കേറ്റു. വയോധികയെ  ചവിട്ടി വീഴ്ത്തിയെന്നും പരാതി ഉയർന്നു.. അല്ലിയാർ നാരകപറമ്പിൽ കമലമ്മ (85), മകൻ എൻ.സി. റെജി (47), ടി.ടി.അജീഷ് (27) എന്നിവർക്കാണ് പരുക്കേറ്റത്.

3 പേരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എൻ.സി. റെജിയെ എസ്എച്ച്ഒ ആക്രമിച്ചപ്പോൾ തടസ്സം പിടിക്കാൻ എത്തിയതാണ് മാതാവ് കമലമ്മ. കമലമ്മയെ എസ്എച്ച്ഒ ചവിട്ടി വീഴ്ത്തിയെന്നാണു പരാതി. ഇതിനിടെ മൊബൈൽ ഫോണിൽ ദൃശ്യം പകർത്താൻ ശ്രമിച്ച ടി.ടി.അജീഷിന്റെ കരണത്ത് എസ്എച്ച്ഒ തല്ലി. ഈ ദ്യശ്യങ്ങൾ പകർത്താൻ ശ്രമിച്ച താവുപറമ്പിൽ സന്തോഷിൻ്റെ ഫോൺ  നിലത്തിട്ട് ചവിട്ടി നശിപ്പിച്ചെന്നും  പരാതിയുണ്ട്. വർഷങ്ങളായി പാറമട പ്രവർത്തിക്കുന്നതിനാൽ പ്രദേശത്തു താമസിക്കാൻ കഴിയാത്ത സാഹചര്യമാണെന്നു നാട്ടുകാർ പറയുന്നു. സ്ഥലത്തെ 10 വീടുകളുടെയും,

പുതിയതായി നിർമിച്ച ജലനിധി ടാങ്കിനും വിള്ളലുണ്ട്. ഇതിനു പുറമേ സ്കൂൾ സമയങ്ങളിൽ അടക്കം ടിപ്പർ, ലോറികൾ പ്രവഹിക്കുകയാണ്. ഇതോടെ പഞ്ചായത്ത് നിർമിച്ച റോഡും തകർന്നു. പുലർച്ചെ 5 മുതൽ പാറമട പ്രവർത്തനം ആരംഭിക്കുന്നതോടെ വിദ്യാർഥികൾക്കു പഠിക്കാനും കഴിയുന്നില്ല. ഇതോടെയാണ് നാട്ടുകാർ സമരവുമായി രംഗത്തിറങ്ങിയത്. എന്നാൽ പൊലീസുകാരെ കയ്യേറ്റം ചെയ്തതിനും, പാറമട ഉടമയിൽ നിന്നും പണം കൈപ്പറ്റാൻ ശ്രമിച്ചെന്ന പരാതിയിലും കമ്പംമെട്ട് പൊലീസ് കണ്ടാലറിയാവുന്ന 4 പേർക്കെതിരെ കേസെടുത്തു.

സിഐ ആക്രമിച്ച സംഭവം:ഡിവൈഎസ്പിക്കു പരാതി നൽകി

നെടുങ്കണ്ടം ∙ അല്ലിയാറിൽ പാറമടക്കെതിരെ സമരം ചെയ്തവരെ കമ്പംമെട്ട് സിഐ ആക്രമിച്ച സംഭവത്തിൽ നാട്ടുകാർ കട്ടപ്പന ഡിവൈഎസ്പിക്കു പരാതി നൽകി. കമ്പംമെട്ട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ജി.സുനിൽകുമാർ പ്രകോപനമില്ലാതെ സമരക്കാരെ മർദിക്കുകയായിരുന്നു എന്നാണ് പരാതി. സംഘർഷത്തിൽ 85 വയസ്സുകാരി ഉൾപ്പെടെ പ്രദേശവാസികളായ 3 പേർക്ക് പരുക്കേറ്റിരുന്നു.

അല്ലിയാർ നാരകപറമ്പിൽ കമലമ്മ (85), മകൻ എൻ.സി. റെജി (47), ടി.ടി.അജീഷ് (27) എന്നിവർക്കാണ് പരുക്കേറ്റത്.പാറമടയുടെ പ്രവർത്തനം താത്കാലികമായി നിർത്തി .പാറമടയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. നാട്ടുകാരുടെ പരാതിയെ തുടർന്ന് പാറമട ഉടമകൾക്ക് പാമ്പാടുംപാറ പഞ്ചായത്ത് കാരണം കാണിക്കൽ നോട്ടിസ് നൽകി. 

''കമ്പംമെട്ട് അല്ലിയാറിൽ പാറമട കേന്ദ്രീകരിച്ചുണ്ടായ പ്രശ്നം പൊലീസ് നിയമ നടപടി മാത്രമാണ് സ്വീകരിച്ചുള്ളത്. കോടതി ഉത്തരവ് നിലവിലുള്ളതിനാലാണ് പൊലീസ് എത്തിയത്. എന്നാൽ കട്ടപ്പനയിൽ നടന്ന സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്, അന്വേഷണം നടക്കുകയാണ്.-ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ.മധു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com