ഒരു ചാക്ക് ശർക്കരയ്ക്ക് 3700 രൂപ വരെ; മറയൂർ ശർക്കരയ്ക്ക് ലോക്ഡൗൺ മധുരം
Mail This Article
മറയൂർ ∙ കോവിഡ് പ്രതിരോധ ഭാഗമായി ലോക്ഡൗണിൽ മറയൂരിലെ കരിമ്പ് കർഷകർക്ക് മധുരം. ലോക്ഡൗൺ കാലത്തിന് മുൻപ് മറയൂർ ശർക്കരയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. നിലവിൽ തമിഴ്നാട്ടിൽ നിന്ന് ശർക്കര കേരളത്തിൽ എത്താത്തതും മറയൂർ ശർക്കര ഉൽപാദനം കുറഞ്ഞതും വില ഉയരാൻ കാരണമായി. നിലവിൽ 60 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ശർക്കരയ്ക്ക് 3700 രൂപ വരെ ലഭിക്കുന്നു. ലോക്ഡൗണിന് മുൻപ് 2300 രൂപ മാത്രമാണ് ലഭിച്ചിരുന്നത്. മറയൂരിൽ ഉൽപാദിപ്പിക്കുന്ന സാധാരണ ശർക്കരയ്ക്ക് ലോക്ഡൗണിന് മുൻപ് കിലോയ്ക്ക് 40 – 50 രൂപയും ഫിൽറ്റർ ഗ്രേഡ് ഒന്ന് ശർക്കരയ്ക്ക് 90 – 120 രൂപയും വിലയുണ്ടായിരുന്നു.
ലോക്ഡൗൺ തുടങ്ങിയ ശേഷം അവശ്യ ഭക്ഷ്യ വസ്തുവായി കണക്കാക്കി, നിർദേശങ്ങൾ പാലിച്ച് ആലപ്പുരകളിൽ ശർക്കര നിർമാണവും ചരക്ക് നീക്കവും ആരംഭിച്ചതോടെയാണ് 60 മുതൽ 75 രൂപ വരെ സാധാരണ ശർക്കരയ്ക്ക് ലഭിക്കുന്നത്. ഫിൽറ്റർ ഗ്രേഡ് ശർക്കരയുടെ ഉൽപാദനത്തിന് അധിക സമയം വേണ്ടി വരുമെന്നതിനാൽ കർഷകർ നിർമാണം നിർത്തി. വിഷു – ഈസ്റ്റർ സീസൺ ആയതും തമിഴ്നാട്ടിലെ പ്രധാന ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും പ്രധാന മാർക്കറ്റുകളിൽ ശർക്കര എത്താത്തതും മറയൂർ ശർക്കരയ്ക്ക് ആവശ്യക്കാർ വർധിക്കാൻ കാരണമായി.