നിറഞ്ഞൊഴുകുന്ന ആറ്റിൽ കാൽ വഴുതി വീണ് ഒഴുക്കിൽപെട്ടയാളെ സാഹസികമായി രക്ഷപെടുത്തി വിദ്യാർഥികൾ
Mail This Article
തൊടുപുഴ ∙ നിറഞ്ഞൊഴുകുന്ന തൊടുപുഴ ആറ്റിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട 76 വയസ്സുള്ളയാളെ കൗമാരക്കാരായ വിദ്യാർഥികൾ സാഹസികമായി രക്ഷപെടുത്തി. പുറപ്പുഴ വള്ളിക്കെട്ട് സ്വദേശി കുഞ്ഞപ്പൻ (76) ആണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ ചാഴികാട്ട് ആശുപത്രിയുടെ സമീപത്തു നിന്ന് പുഴയിലേക്ക് വീണത്. ആശുപത്രിയിൽ രോഗിയെ സന്ദർശിക്കാൻ എത്തിയ കുഞ്ഞപ്പൻ പുഴയോരത്ത് എത്തിയപ്പോൾ പുഴയിലേക്ക് വീഴുകയായിരുന്നു. ഒരു കാലിന് സ്വാധീനക്കുറവുളള കുഞ്ഞപ്പന് നീന്താൻ കഴിഞ്ഞില്ല.
ഇയാൾ പുഴയിൽ വീണതു കണ്ട് സമീപത്ത് ഉണ്ടായിരുന്നവർ ഒടി എത്തി റിവർവ്യൂ റോഡിനു സമീപത്തെ കടവിൽ കുളിച്ചിരുന്ന കുട്ടികളോട് വിവരം പറഞ്ഞു. അപ്പോഴേക്കും കുഞ്ഞപ്പൻ പുഴയുടെ മധ്യഭാഗത്ത് കൂടി ഒഴുകി പോകുന്നതാണ് കണ്ടത്. ഉടൻ തന്നെ വിദ്യാർഥികൾ പുഴയിലേക്ക് ചാടി നീന്തി എത്തി കുഞ്ഞപ്പനെ വലിച്ച് നീക്കി പുഴയുടെ മറുകരയിലുള്ള ആനക്കൂട് കടവിൽ എത്തിച്ച് രക്ഷിച്ചു. അപ്പോഴേക്കും കുഞ്ഞപ്പൻ അവശ നിലയിലായി. അഗ്നിരക്ഷാ സേനയും പൊലീസും എത്തി.
തുടർന്ന് വാർഡ് കൗൺസിലർ ടി.കെ.സുധാകരൻ നായരുടെ നേതൃത്വത്തിൽ കുഞ്ഞപ്പനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. റിവർവ്യൂ റോഡിന് സമീപം താമസിക്കുന്ന പ്ലസ്ടു വിദ്യാർഥികളായ ജെറിൻ കെ.ജോൺ മാപ്ലത്ത്, അഭിഷേക് പി. റെജി, ഡെറിക് കുര്യൻ, വി.എസ്.അരുൺ, ഫെബിൻ വടക്കേക്കര എന്നീ കൂടുകാരാണ് നിറഞ്ഞ് ഒഴുകുന്ന പുഴയിലേക്ക് ചാടി സാഹസികമായി രക്ഷിച്ച് മാതൃകയായത്. ഇവരെ ജനപ്രതിനിധികളും നാട്ടുകാരും അഭിനന്ദിച്ചു.