മഴയിൽ കുതിർന്നു, കോവിഡ് വിറപ്പിച്ചു
Mail This Article
പെട്ടിമുടി ∙ പെട്ടിമുടിയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതു രക്ഷാപ്രവർത്തകരിൽ ആശങ്ക സൃഷ്ടിച്ചു. പ്രതികൂല കാലാവസ്ഥയോട് മല്ലിട്ടാണ് ഇവർ തിരച്ചിൽ തുടരുന്നത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമായി അടുത്ത് സമ്പർക്കമുണ്ടായവർക്ക് ആന്റിജൻ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
കൂടാതെ ജലദോഷമടക്കമുള്ള രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെയും ടെസ്റ്റിന് വിധേയമാക്കും. പെട്ടിമുടിയിൽ പരിശോധനയ്ക്ക് സ്ഥലം കണ്ടെത്താൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. ആലപ്പുഴ അഗ്നിരക്ഷാസേനയിലെ അംഗത്തിനാണ് കോവിഡ് പോസിറ്റീവ്. പതിനെട്ടംഗ സംഘം വെള്ളിയാഴ്ചയാണ് പെട്ടിമുടിയിലേക്ക് തിരിച്ചത്. ഇതിൽ ഒരാളുടെ പരിശോധനാ ഫലം ഇന്നലെ ലഭിച്ചപ്പോഴാണ് പോസിറ്റീവ് ആണെന്നറിഞ്ഞത്. ആലപ്പുഴ അഗ്നിരക്ഷാ സേനയിൽ 37 പേർ വീതമുള്ള രണ്ട് ഷിഫ്റ്റായിട്ടാണ് കോവിഡ് സാഹചര്യത്തിൽ സേവനം ചെയ്യുന്നത്.
തിരുവനന്തപുരം സ്വദേശിയായ ഒരാൾക്ക് നേരത്തെ കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ ആ ഷിഫ്റ്റിൽ ഉണ്ടായിരുന്നവരെല്ലാവരും ക്വാറന്റീനിലായിരുന്നു. ഇവർ കഴിഞ്ഞ ദിവസമാണു ജോലിയിൽ പ്രവേശിച്ചത്. ഇവരിൽ പെട്ടിമുടിയിൽ കോവിഡ് സ്ഥിരീകരിച്ചയാളും ചേർത്തല സ്വദേശി മെക്കാനിക്കും ഉൾപ്പെടെ 2 പേർ ഒഴികെ മറ്റെല്ലാവരുടെയും ഫലം നേരത്തേ നെഗറ്റീവ് ആയിരുന്നു. ദുരന്തമേഖലയിലേക്ക് അനിയന്ത്രിതമായി ആളുകൾ എത്തുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പൊലീസിന്റെ നിർദേശം പലരും ലംഘിക്കുകയാണ്. പെട്ടിമുടിയിലേക്ക് തമിഴ്നാട്ടിൽ നിന്ന് ഒട്ടേറെ പേർ എത്തുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഇതും ആശങ്ക പരത്തുന്നു.
ഡിഎൻഎ ടെസ്റ്റ് നടത്തും
മൃതദേഹങ്ങൾ കണ്ടെത്താൻ വെകുന്നതോടെ ഇവരെ തിരിച്ചറിയാനുള്ള സാധ്യത മങ്ങും. മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ കണ്ടെത്തിയ ചില മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയാൽ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവരുമെന്ന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ.പ്രിയ പറഞ്ഞു.മുൻപ് കവളപ്പാറയിലും വയനാട് പുത്തുമലയിലും ഡിഎൻഎ ടെസ്റ്റിലൂടെയാണ് ഒട്ടേറെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. എന്നാൽ പെട്ടിമുടിയിൽ പല കുടുംബാംഗങ്ങളിലെയും എല്ലാവരും മരിച്ചതിനാൽ ഡിഎൻഎ ക്രോസ് മാച്ചിങ് ദുഷ്കരമാകും.