തോരാമഴയിൽ നെഞ്ചിടിച്ച്: ഒട്ടേറെ വീടുകൾ തകർന്നു , വ്യാപക കൃഷി നാശം
Mail This Article
തൊടുപുഴ ∙ ആശങ്കയുയർത്തി ജില്ലയിൽ പലയിടങ്ങളിലും ശക്തമായ മഴ തുടരുന്നു. ഭീതിയിൽ മലയോര ജനത. ഉരുൾപൊട്ടൽ ഒട്ടേറെ ജീവനുകൾ കവർന്ന പെട്ടിമുടിയിൽ ഇന്നലെ രാവിലെ 11 മണിയോടെ വീണ്ടും മഴ ആരംഭിച്ചത് രക്ഷാ പ്രവർത്തനം ദുഷ്കരമാക്കി. തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിൽ ഇന്നലെ ഇടവിട്ട് ശക്തമായ മഴയായിരുന്നു ജില്ലയിൽ പലയിടങ്ങളിലും കെടുതികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒട്ടേറെ വീടുകൾ തകർന്നു.
ചിലയിടങ്ങളിൽ ശനിയാഴ്ചയും ഇന്നലെയുമായി കൃഷിനാശവും ഉണ്ടായി. ഇതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല. ചില പ്രദേശങ്ങളിൽ മണ്ണിടിഞ്ഞു വീണും മറ്റും റോഡുകളും തകർന്നിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ജില്ലയിലെ 6 ഡാമുകൾ തുറന്ന നിലയിലാണ്. ജില്ലയിൽ 16 ദുരിതാശ്വാസ ക്യാംപുകളാണു നിലവിൽ പ്രവർത്തിക്കുന്നത്. 108 കുടുംബങ്ങളിൽ നിന്നായി 345 പേർ നിലവിൽ ക്യാംപുകളിലുണ്ട്. ഈ മഴക്കാലത്ത് ജില്ലയിൽ ആകെ 390 വീടുകൾ ഭാഗികമായും 17 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.