ഉപ്പാർ പുഴ ഗതിമാറി ; പതിനെട്ടേക്കർ ഭാഗത്ത് വൻ ഭീഷണി
Mail This Article
രാജകുമാരി ∙ ദേവികുളം ഗ്യാപ് റോഡിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ബൈസൺവാലി ഉപ്പാർ പുഴ 500 മീറ്ററോളം ഗതി മാറി ഒഴുകിയത് പതിനെട്ടേക്കർ ഭാഗത്ത് വൻ ഭീഷണിയാകുന്നു. ഉപ്പാർ പുഴയുടെ പതിനെട്ടേക്കർ ഭാഗത്ത് ഉരുൾപൊട്ടി ഒഴുകിയെത്തിയ മണ്ണും പാറയും മരങ്ങളും അടിഞ്ഞതോടെ ആണ് പുഴ ഗതി മാറി കൃഷിയിടങ്ങൾക്കു മുകളിലൂടെ ഒഴുകി തുടങ്ങിയത്.
ഇവിടെ 9 മീറ്റർ ഉയരം ഉള്ള പാലത്തിന്റെ മുകളറ്റം വരെ മണ്ണും ചെളിയും നിറഞ്ഞു. സമീപത്ത് താമസിച്ചിരുന്ന മൈലപറമ്പിൽ റോയിയുടെ വീട്ടിൽ വെള്ളം കയറി. ഇവരെ സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റി പാർപ്പിച്ചു. പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്ന് ഏക്കറ് കണക്കിന് സ്ഥലത്തെ ഏലം, കുരുമുളക്, വാഴ കൃഷികൾ വെള്ളത്തിൽ മുങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു.
ഉരുൾ ഒഴുകിയെത്തി ഉപ്പാർ പുഴ നികന്ന സ്ഥലങ്ങളിലെ നാശനഷ്ടം വിലയിരുത്തുന്നതിന് വൻകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പതിനെട്ടേക്കറിൽ സന്ദർശനം നടത്തി. മൂന്നാർ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ പി.ജി.ഷെന്തിലിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. മണ്ണും ചെളിയും നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കും എന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഉടൻ നൽകും എന്നും ജില്ലയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുമേഷ് കുമാർ പറഞ്ഞു.