പ്രത്യേക പദവിയൊക്കെയുണ്ട്, പക്ഷേ ഓണക്കിറ്റിലേക്കും സർക്കാരിന് മറയൂർ ശർക്കര വേണ്ട
Mail This Article
മറയൂർ ∙ ഗുണമേന്മയിലും രുചിയിലും മുൻപന്തിയിലുള്ള മറയൂർ ശർക്കര പഠന വിധേയമാക്കി കേരള കാർഷിക സർവകലശാല ഭൗമസൂചിക പദവി നൽകിയെങ്കിലും സർക്കാരിന് വേണ്ട. പകരം വിതരണം ചെയ്യുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ശർക്കര. 88 ലക്ഷം കിലോയാണ് ഈ വർഷം ഓണകിറ്റിലേക്ക് മാത്രമായി സർക്കാർ സംഭരിച്ചത്. മറയൂരിലെ ഭൂരിഭാഗം കർഷകരും കരിമ്പ് കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്.
മിക്കവരും കുടിൽവ്യവസായ രീതിയിൽ ശർക്കര നിർമിക്കുന്നവരുമാണ്. സമുദ്രനിരപ്പിൽ നിന്നും അയ്യായിരം അടിയിലധികം ഉയരത്തിൽ വിളയുന്ന മറയൂർ ശർക്കരയ്ക്ക് രുചി അധികമായതിനാലും മനുഷ്യ ശരീരത്തിന് ഹാനികരമായ രാസപാദാർഥങ്ങളുടെ അളവും വളരെ കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള കാർഷിക സർവകലശായുടെ നേതൃത്വത്തിൽ പഠനം നടത്തി ഭൗമസൂചിക പദവിയും നൽകിയിരുന്നു. തുടർന്നാണ് ഓണവിപണി പ്രതീക്ഷിച്ച് വരൾച്ചയെയും കനത്ത മഴയെയും അതിജീവിച്ച് പ്രദേശത്ത് ഇത്തവണ വ്യാപകമായി മറയൂർ ശർക്കര നിർമ്മിച്ചിരുന്നത്.
എന്നാൽ കോവിഡ് 19 ഭീതിമൂലം പ്രദേശത്ത് വിനോദ സഞ്ചാരികളെത്താതെയും മറ്റു സർക്കാർ സ്ഥാപനങ്ങളുടെ സഹായവും ഇല്ലാതാകുകയും ചെയ്തതോടെ ശർക്കര വിറ്റഴിക്കാൻ കഴിയാതെ വന്നു. ഇത് കനത്ത തിരിച്ചടിയാണ് കർഷകർക്ക് സമ്മാനിച്ചത്. ഈ സാഹചര്യത്തിലാണ് സർക്കാരിടപെട്ട് സംഭരിക്കുന്ന ഓണക്കിറ്റ്, അരവണ നിർമാണം പോലുള്ള ആവശ്യങ്ങൾക്ക് ഉൾപെടുത്തുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് ഗുണ നിലവാരമുള്ള ശർക്കര ലഭിക്കുകയും കർഷകന്റെ നിലനിൽപിന് സഹായകമാകുമെന്ന അഭിപ്രായം ഉയരുന്നത്.