ADVERTISEMENT

കുമളി ∙ പച്ചക്കറികളുടെ മറവിൽ അതിർത്തി കടക്കുന്നത് ലക്ഷങ്ങളുടെ ലഹരി ഉൽപന്നങ്ങൾ. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ഒരേ ദിവസം 2 പിക്കപ് ലോറികളിൽ നിന്ന് 200 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ലഹരി കടത്തുകാർക്ക് ഇഷ്ട ചെക്പോസ്റ്റായി കമ്പംമെട്ട് മാറുകയാണ്. മോട്ടർവാഹന വകുപ്പിന്റെ ഓഫിസ് ഇവിടെയില്ലാത്തതിനാൽ അതിർത്തി കടക്കുന്ന വാഹനത്തിന്റെ വിവരങ്ങൾ ഒൗദ്യോഗികമായി എങ്ങും രേഖപ്പെടുത്തില്ല എന്നതാണ് ഇതിനു കാരണം.

കഴിഞ്ഞ ദിവസം കമ്പത്തു നിന്നു 176 കിലോയും, തേനിയിൽ നിന്ന് 80 കിലോയും കഞ്ചാവാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്. പിടികൂടിയ 2 പിക്കപ് ലോറികളും കേരളത്തിലേക്കു പച്ചക്കറികളുമായി വരുന്നവയാണെന്നു മോട്ടർ വാഹന വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ ഒരു വാഹനം കേരളത്തിലേക്കു വരുന്നതിനു കൃത്യമായി നികുതി അടച്ചാണ് അതിർത്തി കടക്കുന്നതെങ്കിൽ മറ്റൊരു വാഹനം നികുതി വെട്ടിച്ച് കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴിയാണ് സ്ഥിരമായി വന്നിരുന്നത്.

തേനിയിൽ പിടിയിലായ ടിഎൻ7 എഎഫ് 8916 എന്ന വാഹനം കേരളത്തിലേക്ക് കടക്കുന്നതിന് ഈ മാസം 30 വരെയുള്ള നികുതിയാണ് അടച്ചിരിക്കുന്നത്. കുമളി ചെക്ക് പോസ്റ്റ് വഴി കടന്നുപോയാൽ മാത്രമേ മോട്ടർവാഹന വകുപ്പിന്റെ കംപ്യൂട്ടറിൽ അതിർത്തി കടന്ന വാഹനത്തിന്റെ വിവരങ്ങൾ ലഭ്യമാകൂ. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കമ്പത്ത് നിന്ന് വാഹനങ്ങൾ കമ്പംമെട്ട് വഴി തിരിച്ചുവിടുന്നതിനാൽ അടുത്തനാളിൽ ഈ വാഹനങ്ങൾ എത്ര തവണ കേരളത്തിലെത്തി എന്നറിയാൻ കഴിയില്ല.

എന്നാൽ മോട്ടർവാഹന വകുപ്പിന് ലഭ്യമായ വിവരങ്ങൾ പ്രകാരം ഓഗസ്റ്റ് 10നാണ് ഈ വാഹനം അവസാനമായി കുമളി ചെക്പോസ്റ്റ് വഴി കടന്നുപോയിരിക്കുന്നത്. 2019ൽ എല്ലാ ആഴ്ചകളിലും കൃത്യമായി എത്തിയിരുന്ന വാഹനം 2020ൽ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് എത്തിയിരുന്നത് എന്നതും ശ്രദ്ധേയമാണ്. അമിതഭാരം കയറ്റിയതിന് ഇവരിൽ നിന്ന് പിഴയും ഈടാക്കിയിട്ടുണ്ട്.

കമ്പത്ത് പിടിയിലായ വാഹനം ടിഎൻ 60 വി 338 കുമളി വഴി അവസാനം എത്തിയത് 2019 ഓഗസ്റ്റ് 15നാണ്. അതിനു ശേഷം കമ്പംമെട്ട് വഴിയാകാം ഇതു കടന്നുപോയിരുന്നതെന്നാണു നിഗമനം. പച്ചക്കറി വാഹനങ്ങളിൽ കാര്യമായ പരിശോധനയില്ലാത്തതാണു കഞ്ചാവ് കടത്തുകാരെ ഈ മാർഗം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. സ്ഥിരമായി പച്ചക്കറികളുമായി എത്തുന്ന വാഹനങ്ങളിൽ കഞ്ചാവ് ഉണ്ടാകില്ല എന്ന ഉദ്യോഗസ്ഥരുടെ അമിത വിശ്വാസവും ലഹരികടത്ത് ലോബിക്ക് അനുഗ്രഹമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com