ആ പോസിറ്റീവ് ഫലം ആരുടേത്? മുൾമുനയിൽ കട്ടപ്പന
Mail This Article
കട്ടപ്പന ∙ നഗരത്തിലെ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും പരിശോധനയ്ക്ക് വിധേയനാകാതെ മടങ്ങിയ റിട്ട. പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് എന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. സംഭവം വിവാദമായതോടെ സാങ്കേതിക പിഴവാണ് കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ലബ്ബക്കട സ്വദേശിയായ റിട്ട. എഎസ്‌ഐ ജയരാജ് തിങ്കളാഴ്ചയാണ് ആന്റിജൻ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്ക് ഒട്ടേറെ ആളുകൾ എത്തിയിരുന്നതിനാൽ കാത്തുനിന്നു. അതിനിടെ പരിശോധനയ്ക്കായി കാത്തുനിന്ന സ്ത്രീ കുഴഞ്ഞു വീണു. ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകിയശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഈ തിരക്കിനിടയിൽ പരിശോധിക്കാൻ വൈകുമെന്നതിനാൽ ബുധനാഴ്ച ലബ്ബക്കടയിൽ എത്തി ആന്റിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ച് മടങ്ങുകയായിരുന്നുവെന്ന് ജയരാജ് പറഞ്ഞു. അതിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ പൈനാവിൽ നിന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഫോണിൽ വിളിച്ച് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിക്കുകയായിരുന്നു. പരിശോധനയ്ക്ക് വിധേയനായിട്ടില്ലെന്ന് അറിയിച്ചതോടെ പിശക് സംഭവിച്ചതാണെന്ന് അവർ അറിയിച്ചു.
പരിശോധനയ്ക്ക് വിധേയരായ ആരുടെയെങ്കിലും ഫലം തെറ്റായി രേഖപ്പെടുത്തിയതാകാം കാരണമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ യഥാർഥത്തിൽ കോവിഡ് ബാധിച്ച വ്യക്തി ആരാണെന്ന ചോദ്യവും അവശേഷിക്കുന്നു.അതേസമയം, സാങ്കേതിക പിഴവുമൂലമാകാം ഇങ്ങനെ സംഭവിച്ചതെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. പേരും മൊബൈൽ നമ്പറും പരിശോധിച്ച് ഉറപ്പാക്കിയശേഷം പരിശോധന നടത്താൻ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയതായും അവർ അറിയിച്ചു.