കോവിഡ് നെഗറ്റീവ് ആയ ശേഷം വീട്ടിൽ മരണം: ആംബുലൻസ് കാത്ത് 3 മണിക്കൂർ
Mail This Article
നെടുങ്കണ്ടം∙ കോവിഡ് ഭേദമായി വീട്ടിലെത്തി ക്വാറന്റീനിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച ഗൃഹനാഥന്റെ മൃതദേഹം നീക്കം ചെയ്യാതെ വീടിനുള്ളിൽ കിടന്നതു 3 മണിക്കൂർ. ഭാര്യയും 13, 11 വയസ്സുള്ള മക്കളും മൃതദേഹത്തിനൊപ്പം ഇരിക്കുകയായിരുന്നു.
യാത്രാസൗകര്യമില്ലാത്ത സ്ഥലത്തുനിന്നു 4 ചെറുപ്പക്കാർ ചേർന്നാണ് മൃതദേഹം എടുത്തു മാറ്റിയത്. പുഷ്പകണ്ടം കടയാടിയിൽ അളകർസ്വാമിയാണ് (37) ചൊവ്വാഴ്ച വൈകുന്നേരം 4നു മരിച്ചത്. ഈ മാസം 5നാണ് അളകർസ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചത്. 17 നു കോവിഡ് നെഗറ്റീവായതിനാൽ ഇടുക്കി മെഡിക്കൽ കോളജിൽനിന്ന് അളകർസ്വാമിയെ ഡിസ്ചാർജ് ചെയ്തിരുന്നു.
മരണവിവരം അറിയിച്ചിട്ടും മൃതദേഹം മാറ്റാൻ ആംബുലൻസ് എത്തിയില്ലെന്നു നാട്ടുകാർ പരാതി ഉയർത്തി. സംഭവത്തിൽ പട്ടം കോളനി മെഡിക്കൽ ഓഫിസർ കലക്ടർ, ഡിഎംഒ, ആർടിഒ എന്നിവർക്കു പരാതി നൽകി. എന്നാൽ വിവിധ ആവശ്യങ്ങൾക്കായി ആംബുലൻസുകൾ വ്യത്യസ്ത സ്ഥലങ്ങളിലായതിനാലാണ് എത്താൻ കഴിയാത്തതെന്ന് ആംബുലൻസ് ജീവനക്കാർ പറയുന്നു.
ഒടുവിൽ, തൂക്കുപാലത്തു നിന്ന് ആംബുലൻസ് ഡ്രൈവർ രാജേന്ദ്രൻ സാരഥിയാണു മൃതദേഹം കൊണ്ടുപോകാനായി ആംബുലൻസുമായി എത്തിയത്. പുഷ്പകണ്ടം ചരുവിളപുത്തൻവീട്ടിൽ പ്രദീപ് (28), മണ്ണിശേരിൽ ഷാജി (30), മുണ്ടിയെരുമ സ്വദേശികളായ സോണി, അനീഷ് എന്നിവരുടെ സഹായത്താൽ മൃതദേഹം എടുത്ത് ഒരു കിലോമീറ്റർ അകലെ ആംബുലൻസിനു സമീപം എത്തിച്ചു. മൃതദേഹം ഇന്നലെ സംസ്കരിച്ചു.