ADVERTISEMENT

തൊടുപുഴ ∙ ആദിവാസി മേഖലകൾ ഉൾപ്പെടെ ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും മൊബൈൽ നെറ്റ്‌വർക് പരിധിക്കു പുറത്ത്. നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുന്നതിനൊപ്പം ഇതു വിദ്യാർഥികളുടെ ഓൺലൈൻ പഠനപ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. നെറ്റ്‌വർക് പ്രതിസന്ധിയുടെ അവസാനത്തെ ഇരയാണ് ഓൺലൈൻ പഠനത്തിനു മൊബൈൽ കവറേജുള്ള ഭാഗത്തേക്കു ജീപ്പിൽ സഞ്ചരിക്കുന്നതിനിടെ പീഡനശ്രമം നേരിട്ട മൂന്നാറിലെ പെൺകുട്ടി. ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും സ്വകാര്യ കമ്പനികളുടെ നെറ്റ്‍വർക് കവറേജ് പരിതാപകരമാണ്.

ബിഎസ്എൻഎല്ലും പരിധിക്കു പുറത്താകാൻ തുടങ്ങിയതോടെ പല പ്രദേശങ്ങളിലെയും വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകൾ കേൾക്കാനായി കിലോമീറ്ററുകൾ സഞ്ചരിച്ചു തുടങ്ങി. ചിലർ പാറപ്പുറത്തും പറമ്പിലുമൊക്കെ പോയിരുന്നാണ് ക്ലാസ് കേൾക്കുന്നത്. പാഠഭാഗങ്ങളുടെ വിഡിയോ ‍ഡൗൺലോഡ് ചെയ്യാൻ മൊബൈൽ ഫോണുകൾ സഞ്ചിയിലാക്കി വൻമരങ്ങളുടെ മുകളിലേക്കു വലിച്ചു കയറ്റിയ വിദ്യാർഥികൾ വരെ ഇടുക്കിയിലുണ്ട്. പെട്ടിമുടി ദുരന്തവാർത്ത പുറംലോകം അറിയാൻ വൈകിയതിനു കാരണവും മൊബൈൽ കവറേജിന്റെ അഭാവമായിരുന്നു. 

 ഇനിയും വൈകരുത്  പരിഹാരം

ബിഎസ്എൻഎൽ പ്രതിനിധികളുമായി കലക്ടറും എംപിയും ചർച്ച നടത്തിയിരുന്നെങ്കിലും പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞില്ല. ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും മൊബൈൽ നെറ്റ്‌വർക്കുകളുടെ സേവനം ലഭ്യമാക്കുന്നതിനും  പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി  കലക്ടറുടെയും എംപിയുടെയും നേതൃത്വത്തിൽ സ്വകാര്യ കമ്പനി പ്രതിനിധികളുമായി കലക്ടറേറ്റിൽ ചർച്ച നടന്നിരുന്നു. ഈ മേഖലകളിൽ സേവനമെത്തിക്കാനുള്ള പദ്ധതി രൂപരേഖ തയാറാക്കാൻ രണ്ടാഴ്ചത്തെ സമയമാണു സ്വകാര്യ കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിസന്ധി രൂക്ഷമായ ചില മേഖലകൾ

ഉപ്പുതറ പഞ്ചായത്തിലെ കത്തിതേപ്പൻ ഉൾപ്പെടെയുള്ള ആദിവാസി കുടികളിൽ മൊബൈലിനു റേഞ്ചില്ല. ഇവിടങ്ങളിൽ വിദ്യാർഥികൾക്കായി ഓഫ്‌ലൈൻ പഠനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പീരുമേട് താലൂക്കിലെ ചെറുവള്ളിക്കുളം, പുറക്കയം, റാണികോവിൽ, ഹെലിബറിയ, അമലഗിരി, മൂന്നാർ തോട്ടം മേഖലയിലെ കന്നിമല, ലക്ഷ്മി, സൈലന്റ് വാലി, ഗുണ്ടുമല, തെന്മല എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്.

ചിന്നക്കനാൽ പഞ്ചായത്തിലെ ബിഎൽറാം, 301 കോളനി, സൂര്യനെല്ലി, അപ്പർ സൂര്യനെല്ലി, പെരിയകനാൽ, ശാന്തൻപാറ പഞ്ചായത്തിലെ കോഴിപ്പനക്കുടി, പുത്തടി, പള്ളിക്കുന്ന്, പേത്തൊട്ടി തുടങ്ങി പല മേഖലകളിലും  ഇന്റർനെറ്റ് ലഭ്യമല്ല.  അറക്കുളം പഞ്ചായത്തിലെ വലിയമാവ്, കുളമാവ്, മുത്തിയുരുണ്ട, ചക്കിമാലി, ഉറുമ്പള്ള്, മുല്ലക്കാനം, നെടുങ്കണ്ടം ഭാഗത്തെ ചോറ്റുപാറ, കരുണാപുരം, സന്യാസിയോട, പാമ്പാടുംപാറ, കൊന്നത്തടി പഞ്ചായത്തിലെ മുനിയറ,

പാറത്തോട്, മുക്കുടം, മാങ്കുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ, പള്ളിവാസൽ പഞ്ചായത്തിലെ കുരിശുപാറ, കോട്ടപ്പാറ, അടിമാലി പഞ്ചായത്തിലെ വിവിധ ആദിവാസി കുടികൾ എന്നിവിടങ്ങളിലൊക്കെ  മൊബൈൽ നെറ്റ്‌വർക് പ്രശ്നം രൂക്ഷമാണ്. കാന്തല്ലൂർ, കോവിൽക്കടവ്  മേഖലകളിലും വട്ടവട പഞ്ചായത്തിലെ കൂടലാറിലും മൊബൈലിൽ ഇന്റർനെറ്റ് ലഭ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com