ADVERTISEMENT

മൂന്നാർ ∙ ദുരന്തം കണ്ണീർ വീഴ്ത്തിയ പെട്ടിമുടിയിൽ നിന്ന് ഇക്കുറി ആരും തിരഞ്ഞെടുപ്പ് ബൂത്തിലേക്ക് എത്തില്ല. മരണം താണ്ഡവമാടിയ മലയിടിച്ചിലിനെ തുടർന്ന് ഈ ഡിവിഷനിലെ മുഴുവൻ തൊഴിലാളി കുടുംബങ്ങളും താൽക്കാലിക താമസ സൗകര്യം തേടി വിവിധ സ്ഥലങ്ങളിലേക്കു ചിതറിപ്പോയതാണ് കാരണം. മൂന്നാർ പഞ്ചായത്തിന്റെ ഒന്നാം വാർഡായ രാജമലയുടെ ഭാഗമാണ് പെട്ടിമുടി ഡിവിഷൻ. 880 വോട്ടർമാരുള്ള വാർഡിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 2 ബൂത്തുകളാണ് ഉണ്ടായിരുന്നത്. രാജമല എൽപി സ്കൂൾ ബൂത്തിൽ എത്തിയാണ് പെട്ടിമുടിക്കാർ വോട്ട് ചെയ്തത്.

460 വോട്ടർമാരാണ് ഈ ബൂത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 46 വോട്ടർമാർ ദുരന്തത്തിൽ മരണമടഞ്ഞു. 122 വോട്ടർമാരെ കണ്ണൻ ദേവൻ കമ്പനി അവരുടെ വിദൂര എസ്റ്റേറ്റുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. എന്നാൽ ഇവരുടെ വോട്ട് ഇക്കുറിയും രാജമലയിൽ തന്നെയാണ്. കഴി‍ഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പിൽ ഈ ബൂത്തിൽ 334 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ഇത്തവണ വോട്ടർമാർ പല സ്ഥലങ്ങളിലേക്ക് ചിതറിപ്പോയതോടെ എത്ര പേർ വോട്ട് ചെയ്യാൻ എത്തുമെന്ന കാര്യത്തിൽ ആശങ്കയിലാണ് സ്ഥാനാർഥികൾ. ഇക്കുറി ജനറൽ സീറ്റായ ഈ വാർഡിൽ യുഡിഎഫിലെ ടി.ഗാന്ധിയും എൽഡിഎഫിലെ ദിനകരനും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എൽഡിഎഫിലെ ശാന്ത ജയറാമാണ് കഴിഞ്ഞ 5 വർഷം ഈ വാർഡിനെ പ്രതിനിധീകരിച്ചത്. വോട്ടർമാർ വിദൂര സ്ഥലങ്ങളിൽ ആയതിനാൽ ഇക്കുറി പ്രചരണം ഈ വാർഡിൽ മാത്രം ഒതുങ്ങില്ല എന്നതാണു സ്ഥാനാർഥികൾ നേരിടുന്ന പ്രതിസന്ധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com