പെട്ടിമുടിയിൽ നിന്ന് ആരും വോട്ട് ചെയ്യാനെത്തില്ല...
Mail This Article
മൂന്നാർ ∙ ദുരന്തം കണ്ണീർ വീഴ്ത്തിയ പെട്ടിമുടിയിൽ നിന്ന് ഇക്കുറി ആരും തിരഞ്ഞെടുപ്പ് ബൂത്തിലേക്ക് എത്തില്ല. മരണം താണ്ഡവമാടിയ മലയിടിച്ചിലിനെ തുടർന്ന് ഈ ഡിവിഷനിലെ മുഴുവൻ തൊഴിലാളി കുടുംബങ്ങളും താൽക്കാലിക താമസ സൗകര്യം തേടി വിവിധ സ്ഥലങ്ങളിലേക്കു ചിതറിപ്പോയതാണ് കാരണം. മൂന്നാർ പഞ്ചായത്തിന്റെ ഒന്നാം വാർഡായ രാജമലയുടെ ഭാഗമാണ് പെട്ടിമുടി ഡിവിഷൻ. 880 വോട്ടർമാരുള്ള വാർഡിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 2 ബൂത്തുകളാണ് ഉണ്ടായിരുന്നത്. രാജമല എൽപി സ്കൂൾ ബൂത്തിൽ എത്തിയാണ് പെട്ടിമുടിക്കാർ വോട്ട് ചെയ്തത്.
460 വോട്ടർമാരാണ് ഈ ബൂത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 46 വോട്ടർമാർ ദുരന്തത്തിൽ മരണമടഞ്ഞു. 122 വോട്ടർമാരെ കണ്ണൻ ദേവൻ കമ്പനി അവരുടെ വിദൂര എസ്റ്റേറ്റുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. എന്നാൽ ഇവരുടെ വോട്ട് ഇക്കുറിയും രാജമലയിൽ തന്നെയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പിൽ ഈ ബൂത്തിൽ 334 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഇത്തവണ വോട്ടർമാർ പല സ്ഥലങ്ങളിലേക്ക് ചിതറിപ്പോയതോടെ എത്ര പേർ വോട്ട് ചെയ്യാൻ എത്തുമെന്ന കാര്യത്തിൽ ആശങ്കയിലാണ് സ്ഥാനാർഥികൾ. ഇക്കുറി ജനറൽ സീറ്റായ ഈ വാർഡിൽ യുഡിഎഫിലെ ടി.ഗാന്ധിയും എൽഡിഎഫിലെ ദിനകരനും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എൽഡിഎഫിലെ ശാന്ത ജയറാമാണ് കഴിഞ്ഞ 5 വർഷം ഈ വാർഡിനെ പ്രതിനിധീകരിച്ചത്. വോട്ടർമാർ വിദൂര സ്ഥലങ്ങളിൽ ആയതിനാൽ ഇക്കുറി പ്രചരണം ഈ വാർഡിൽ മാത്രം ഒതുങ്ങില്ല എന്നതാണു സ്ഥാനാർഥികൾ നേരിടുന്ന പ്രതിസന്ധി.