ഉച്ചത്തിൽ സംസാരിച്ചെന്ന പേരിൽ കേസ് ! എസ്എച്ച്ഒയുടെ വിരട്ടൽ വൈറൽ
Mail This Article
അടിമാലി ∙ വീട്ടമ്മയ്ക്ക് ഇഷ്ടികക്കളത്തിനു ലൈസൻസ് നൽകാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിമാലി പഞ്ചായത്ത് സെക്രട്ടറിയെ എസ്എച്ച്ഒ വിരട്ടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 50 ഡെസിബെലിനു മുകളിൽ ഉച്ചത്തിൽ സംസാരിച്ചാൽ കേസ് എടുക്കുമെന്ന് സെക്രട്ടറി കെ.എൻ. സഹജനെ എസ്എച്ച്ഒ ഭീഷണിപ്പെടുത്തിയതിനെതിരെ ട്രോളുകളും ഒട്ടേറെ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാളറ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെത്തുടർന്ന് സെക്രട്ടറിയെ അടിമാലി സ്റ്റേഷനിലേക്ക് എസ്എച്ച്ഒ സി.എസ്. ഷാരോൺ വിളിച്ചുവരുത്തിയത്. കുറ്റവാളികളോടെന്ന പോലെ നടത്തിയ ചോദ്യം ചെയ്യലിൽ നിരപരാധിത്വം തെളിയിച്ച് രക്ഷപ്പെടാൻ ഉള്ള ശ്രമം പല തവണ സെക്രട്ടറി നടത്തിയെങ്കിലും എസ്എച്ച്ഒ അനുവദിച്ചില്ല.
ഒടുവിൽ 50 ഡെസിബെലിനു മുകളിൽ ശബ്ദം ഉയർത്തി സംസാരിച്ചു എന്നതിന്റെ പേരിൽ കേസ് എടുക്കും എന്ന് എസ്എച്ച്ഒ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിൽ കാണാം. ഇതിനു പിന്നാലെ രണ്ടും കൽപിച്ച് കേസ് എടുത്തോളു എന്നു പറഞ്ഞ് രക്ഷപ്പെടുമ്പോൾ സെക്രട്ടറിയുടെ മേൽ ചുമത്തിയത് ഉച്ചത്തിൽ സംസാരിച്ചതിനുള്ള കേസ്. എസ്എച്ച്ഒ യെ അന്വേഷണ ചുമതലയിൽ നിന്ന് ജില്ല പൊലീസ്
മേധാവി മാറ്റി ഇടുക്കി ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകി. മികച്ച പഞ്ചായത്ത് സെക്രട്ടറിക്കുള്ള തദ്ദേശ വകുപ്പിന്റെ പുരസ്കാരം പലതവണ നേടിയ സഹജനെ ഭീഷണിപ്പെടുത്തിയതും അപമാനിച്ചതും വാർത്തയായതോടെ ആഭ്യന്തര വകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടുവെന്നാണ് വിവരം.