കരിമണ്ണൂർ – ആർപ്പാമറ്റം റോഡ് ടാർ കണ്ടിട്ട് 5 വർഷം
Mail This Article
കരിമണ്ണൂർ ∙ വർഷങ്ങളായി തകർന്നു കിടക്കുന്ന കരിമണ്ണൂർ – ആർപ്പാമറ്റം റോഡ് റീടാർ ചെയ്യാൻ നടപടി ഇല്ലാത്തത് ആയിരക്കണക്കിനു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പൊതു മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡ് കഴിഞ്ഞ 5 വർഷമായി അറ്റകുറ്റപ്പണികൾ ഒന്നും നടത്താതെ കിടക്കുകയാണ്. കരിമണ്ണൂർ പള്ളിത്താഴത്ത് നിന്ന് ആരംഭിച്ച് ഇടവെട്ടി പഞ്ചായത്തിലൂടെ നഗരസഭാതിർത്തിയായ ആർപ്പാമറ്റം ഭാഗത്തേക്കുള്ള 7 കിലോമീറ്റർ റോഡാണ് തകർന്ന് ഗതാഗതം ദുഷ്കരമായി ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
റോഡിന്റെ പല ഭാഗവും വൻ കിടങ്ങുകൾ ആയി മഴവെള്ളം കെട്ടിക്കിടക്കുകയാണ്. നൂറു കണക്കിനു വീട്ടുകാരുടെ ഏക സഞ്ചാര മാർഗമായ റോഡിന്റെ ദയനീയ സ്ഥിതി മാറ്റണം എന്നാവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതരെയും ജനപ്രതിനിധികളെയും നാട്ടുകാർ സമീപിച്ചതിനെത്തുടർന്ന് 40 ലക്ഷം രൂപ അനുവദിച്ചെന്ന് കഴിഞ്ഞ ഡിസംബറിൽ അറിയിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണെന്നും പറഞ്ഞിരുന്നു.
എന്നാൽ മാസങ്ങൾ കഴിഞ്ഞ് മഴക്കാലം ആരംഭിച്ചെങ്കിലും റോഡ് നന്നാക്കാനുള്ള ഒരു നടപടികളും അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ 2 കിലോമീറ്റർ ഭാഗം കുഴി അടച്ചതാണ് ആകെ ചെയ്ത പണി. കരിമണ്ണൂർ ഭാഗത്തു നിന്ന് ആലക്കോടിനുള്ള റോഡും ഇതാണ്. നൂറു കണക്കിനു യാത്രക്കാർ സഞ്ചരിക്കുന്ന മൂന്നു പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയമായ റോഡ് റീടാർ ചെയ്ത് യാത്രാ ദുരിതത്തിനു അറുതി വരുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.