ADVERTISEMENT

ചെറുതോണി ∙ കോവിഡ് മഹാമാരി കാലത്ത് രോഗികൾ ആംബുലൻസിനായി നെട്ടോട്ടം ഓടുമ്പോൾ ഇടുക്കി മെഡിക്കൽ കോളജിന് അനുവദിച്ച പുതിയ ഐസിയു ആംബുലൻസ് ആശുപത്രി മുറ്റത്തെ ഷെഡിൽ വിശ്രമിക്കുന്നു. രണ്ടു മാസം മുൻപ് മെഡിക്കൽ കോളജിൽ എത്തിയ പുതിയ ആംബുലൻസാണ് റജിസ്ട്രേഷൻ നടപടികൾ പോലും പൂർത്തിയാക്കാതെ ആശുപത്രി മുറ്റത്ത് വെറുതേ കിടക്കുന്നത്. 22 ലക്ഷം രൂപ വിലയുള്ള വാഹനത്തിൽ ഐസിയുവും ശീതീകരണ സംവിധാനവും ഘടിപ്പിക്കുന്നതിനു 18 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

വാഹനം റജിസ്ട്രേഷൻ നടത്തി വിട്ടു നൽകിയാൽ രണ്ടു ദിവസം കൊണ്ട് അനുബന്ധ സംവിധാനങ്ങളെല്ലാം ഘടിപ്പിച്ച് ആംബുലൻസ് സർവീസിനു തയാറാക്കാമെന്നിരിക്കെയാണ് അധികൃതർ അനാസ്ഥ. ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികളിൽ ഇതോടൊപ്പം അനുവദിച്ച ഐസിയു ആംബുലൻസുകളെല്ലാം കഴിഞ്ഞ രണ്ടു മാസം കൊണ്ട് പതിനായിരത്തിലധികം കിലോമീറ്ററുകളാണ് രോഗികളെയും കൊണ്ട് ഓടിക്കഴിഞ്ഞത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിൽ രണ്ട് ആംബുലൻസുകൾ ഉണ്ടെങ്കിലും ഒന്ന് ദീർഘനാളായി കട്ടപ്പുറത്താണ്.

സർവീസിലിരിക്കുന്ന ആംബുലൻസ് കാലപ്പഴക്കം മൂലം പലപ്പോഴും ഓടിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. രോഗികൾക്ക് ഐസിയു ആംബുലൻസ് വേണമെങ്കിൽ 60 കിലോമീറ്റർ അകലെ തൊടുപുഴയിൽ നിന്നു വരേണ്ടി വരും. ഇടുക്കിയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വരെ പോകുന്നതിന് ഐസിയു ആംബുലൻസിന് 13,000 രൂപ വരെയാണ് സ്വകാര്യ വ്യക്തികൾ വാങ്ങുന്നത്.

മെഡിക്കൽ കോളജിൽ ആംബുലൻസ് സജ്ജമായാൽ അയ്യായിരം രൂപയിൽ താഴെ വരെ മാത്രമാണ് ചെലവാകുക. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഇടപെട്ട് ആശുപത്രിയിൽ ഒതുക്കിയിട്ടിരിക്കുന്ന ഐസിയു ആംബുലൻസ് നിരത്തിലിറക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നിർധന രോഗികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com