ADVERTISEMENT

രാജാക്കാട്∙ വിപ്ലവനായിക കെ.ആർ.ഗൗരിയമ്മയുടെ ദീർഘ വീക്ഷണവും കർഷക സ്നേഹവും രാജാക്കാട്ടിലെ സാധാരണ കർഷകരുടെ മനസ്സിൽ എക്കാലവും പച്ച പിടിച്ചു നിൽക്കും. 1958 ൽ കുടിയേറ്റ ഗ്രാമമായ രാജാക്കാട്ടിൽ ആദ്യമായി പട്ടയം വിതരണം നടത്തുന്നതിനാണ് കെ.ആർ.ഗൗരിയമ്മ എത്തുന്നത്. പറത്താനത്ത് പൊന്നൻ എന്ന കർഷകന് ഗൗരിയമ്മ ആദ്യമായി പട്ടയം നൽകിയത് ഹൈറേഞ്ചിന്റെ കാർഷിക ചരിത്രത്തിലെ പൊൻ തിളക്കമുള്ള ഏടാണ്. 

 പല നാടുകളിൽ നിന്ന് മല കയറിയെത്തിയവർ കൈവശ ഭൂമിയുടെ അവകാശികളായത് അതിനു ശേഷം മാത്രം. തുടർന്ന് 2 തവണയാണ് ഗൗരിയമ്മ രാജാക്കാട് എത്തിയത്. 1995 ൽ രാജാക്കാട്ടിൽ വിഎഫ്പിസികെയ്ക്കു കീഴിൽ സ്വാശ്രയ കർഷക വിപണി ആരംഭിക്കുന്നതിന് മുൻകയ്യെടുത്തത് അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മയാണ്. ഇടനിലക്കാരുടെ ചൂഷണമൊഴിവാക്കി ഇൗ വിപണിയിലൂടെ കർഷകരുടെ ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്നതിനും അതു വഴി പ്രദേശത്തെ കൃഷി മേഖലയുടെ വികസന കുതിപ്പിനും പിന്നീട് കാലം സാക്ഷിയായി. അന്ന് ജെഎസ്എസ് ജില്ലാ സെക്രട്ടറിയായിരുന്ന കെ.എസ്.ശിവനായിരുന്നു സ്വാശ്രയ കർഷക വിപണിയുടെ പ്രസിഡന്റ്. കാർഷിക വിപണിക്ക് കൃഷി വകുപ്പിന്റെ ഫണ്ട് അനുവദിച്ചതും ഉദ്ഘാടനം ചെയ്യുന്നതിനും ഗൗരിയമ്മ രാജാക്കാട്ടിൽ എത്തി. 

 ഇന്ന് സ്വന്തമായി ഭൂമിയും കെട്ടിടവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും വിപണിക്കുണ്ട്. വി.വി.അനിരുദ്ധനാണ് ഇപ്പോഴത്തെ പ്രസിഡന്റ്. 1993 ഡിസംബറിൽ സിപിഎം പുറത്താക്കുമ്പോൾ കെ.ആർ.ഗൗരിയമ്മയ്ക്ക് പിന്തുണ നൽകിയ ഒരു വലിയ വിഭാഗം നേതാക്കളും പ്രവർത്തകരും രാജാക്കാട്ട് ഉണ്ടായിരുന്നു. 

  ഗൗരിയമ്മയെ അനുകൂലിച്ച് ടൗണിൽ നടത്തിയ പ്രകടനത്തിൽ നൂറിലധികം പേർ പങ്കെടുത്തു. സംഘടനയുടെ ഉറപ്പുള്ള മണ്ണായി ഇവിടം മാറിയതും ഗൗരിയമ്മയിക്ക് രാജാക്കാടിനോടുള്ള പ്രത്യേക താൽപര്യത്തിന് കാരണമായി. 1994 ൽ ജെഎസ്എസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഗൗരിയമ്മ രാജാക്കാട് എത്തിയിരുന്നു. 

  മുൻ എംഎൽഎ എം.ജിനദേവന്റെ സഹോദരൻ എം.ജനാർദനന്റെ വീട്ടിൽ 3 ദിവസം താമസിച്ച ശേഷമാണ് മടങ്ങിയത്. ജെഎസ്എസ് രൂപീകരണ സമയത്ത് ജില്ലയിൽ ഒട്ടേറെ പ്രവർത്തകർ സിപിഎമ്മുകാരുടെ മർദനത്തിനിരയായിരുന്നു. ഗൗരിയമ്മയുടെ പോസ്റ്റർ ഒട്ടിച്ചതിന് സേനാപതി വട്ടപ്പാറ സ്വദേശി കുട്ടച്ചനെ ഒരു സംഘം ആളുകൾ വെട്ടി ക്കൊലപ്പെടുത്തി. 

   അതിനു ശേഷം കുട്ടച്ചന്റെ വീട്ടിൽ സഹായം നൽകുന്നതിനും ഗൗരിയമ്മ എത്തിയിരുന്നു. ജില്ലയിൽ ജെഎസ്എസ് പ്രവർത്തകർ ആക്രമിക്കപ്പെടുമ്പോഴെല്ലാം വർധിത വീര്യത്തോടെ ഗൗരിയമ്മ മല കയറി എത്തി പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്നിരുന്നതായി പഴയകാല നേതാക്കൾ ഓർമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com