ADVERTISEMENT

ചക്കിമാലി ∙ രണ്ടു മക്കളെയും കുളമാവ് ഡാമിന്റെ ആഴങ്ങളിൽ കാണാതായതറിയാതെ ഏഴാം നാളും ഈ അമ്മ കാത്തിരിക്കുകയാണ്. ‘‘അവർ ഡാമിൽ മീനെടുക്കാൻ പോയേക്കുവാ’’ എന്നു മാത്രമാണ് അമ്മ വീട്ടിലെത്തുന്നവരോടു പറയുന്നത്. മുല്ലക്കാനം ചക്കിമാലിയിലെ പണിതീരാത്ത വീട്ടിൽ 86 വയസ്സുകാരിയായ തങ്കമ്മ ആൺമക്കളെ കാത്തിരിക്കുകയാണ്. ഡാമിൽ കാണാതായ സഹോദരങ്ങളിൽ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കിട്ടി; ഇളയ ആൾക്കായി തിരച്ചിൽ തുടരുകയാണ് അഗ്നിരക്ഷാസേനയും നാട്ടുകാരും.

ഇടുക്കി ജലാശയത്തിൽ മീൻപിടിക്കാൻ പോയ സഹോദരങ്ങളായ ബിനുവിനെയും ബിജുവിനെയും കഴിഞ്ഞ ബുധനാഴ്ചയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ ബിജുവിന്റെ മൃതദേഹം കണ്ടുകിട്ടി. ബിനുവിനായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. വിവാഹിതനായ ബിനുവിന് രണ്ടു മക്കളാണ് ഉള്ളത്. എട്ടും ആറും വയസ്സുള്ള കുട്ടികൾക്കും ബിനുവിന്റെ ഭാര്യ സുധയ്ക്കും അമ്മ തങ്കമ്മയ്ക്കും ഈ സഹോദരങ്ങളായിരുന്നു ആശ്രയം.

കൃഷിയിൽ നിന്നു കാര്യമായി വരുമാനം ലഭിച്ചിരുന്നില്ല. ഇതാണ് സഹോദരങ്ങളെ മീൻപിടിത്തത്തിനു പ്രേരിപ്പിച്ചത്. ബിജുവും ബിനുവും അപകടത്തിൽ പെട്ടതോടെ ചക്കിമാലിയിലെ ജനങ്ങളും തിരച്ചിലിൽ പങ്കാളികളാവുന്നുണ്ട്. ബിജുവിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com