പൊളിക്കാൻ ഉത്തരവിറങ്ങി; പക്ഷെ, പൊളിക്കേണ്ടി വന്നില്ല; പൊളിഞ്ഞു വീണു
Mail This Article
മൂന്നാർ ∙ പൊളിക്കാൻ ഉത്തരവിറങ്ങി അതിനുള്ള നടപടികൾ തുടങ്ങിയപ്പോഴേക്കും പൊളിക്കേണ്ട കെട്ടിടങ്ങളിലൊന്ന് ഭാഗികമായി തകർന്ന് വീണു. ദേശീയപാതയോരത്ത് അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൂന്നാർ ഗവ.കോളജിന്റെ 8 കെട്ടിടങ്ങളിൽ ഒന്നാണ് ഇന്നലെ പുലർച്ചെ ഒരു വശം ഇടിഞ്ഞ് നിലംപതിച്ചത്. ഇതോടൊപ്പം ഈ ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടായി. ഇതുവഴി താത്കാലികമായി പുനരാരംഭിച്ച ഗതാഗതം ഇന്നലെ മുതൽ വീണ്ടും നിരോധിച്ചു.
കൊച്ചി–ധനുഷ്കോടി ദേശീയപാതയോരത്ത് ഗവ.കോളജിന് 8 കെട്ടിടങ്ങളാണ് ഉള്ളത്. ഇതിൽ 3 കെട്ടിടങ്ങളാണ് അത്യന്തം അപകടാവസ്ഥയിൽ നിൽക്കുന്നത്. അപകട ഭീഷണി കണക്കിലെടുത്ത് ഇതിൽ വായനശാലാ കെട്ടിടവും അതിനോട് ചേർന്നുള്ള മറ്റൊരു ചെറിയ കെട്ടിടവും പൊളിച്ച് നീക്കാൻ ജില്ലാ കലക്ടർ അനുമതി നൽകിയിരുന്നു.
ദേശീയപാതയുടെ നവീകരണ ജോലികൾ നടത്തുന്ന ഗ്രീൻ വർത്ത് കമ്പനിയാണ് നിയന്ത്രിത സ്ഫോടനം വഴി കെട്ടിടങ്ങൾ പൊളിക്കുന്നത്. അനുമതി ലഭിച്ച കെട്ടിടങ്ങൾ പൊളിക്കാൻ ആരംഭിക്കുന്നതിനിടെയാണ് ഇന്നലെ സമീപത്തെ കെട്ടിടം തകർന്നത്. ഈ കെട്ടിടം പൊളിക്കാൻ അനുമതിയായിട്ടില്ല. ഈ കെട്ടിടവും അടിയന്തരമായി പൊളിച്ച് നീക്കണം.