വാഴൂർ സോമന്റെ വിജയം: നേതാക്കളുടെ ‘ആത്മാർഥതക്കുറവ്’ പഠിക്കാൻ സിപിഐ
Mail This Article
തൊടുപുഴ ∙ പീരുമേട്ടിൽ എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമനെ വിജയിപ്പിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആത്മാർഥത കാട്ടിയില്ലെന്ന് സിപിഐ വിലയിരുത്തൽ. വീഴ്ച പരിശോധിക്കാൻ മൂന്നംഗ കമ്മിഷനെ നിയോഗിക്കാൻ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് – ജില്ലാ കൗൺസിൽ യോഗങ്ങൾ തീരുമാനിച്ചു.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രിൻസ് മാത്യു, ടി.എം. മുരുകൻ , ജില്ലാ കൗൺസിൽ അംഗം ടി.വി.അഭിലാഷ് എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായിരുന്ന പാർട്ടി കൺട്രോൾ കമ്മിഷൻ അംഗം മാത്യു വർഗീസ് അവതരിപ്പിച്ച 10 പേജ് വരുന്ന റിപ്പോർട്ടിൽ മണ്ഡലത്തിലെ പ്രധാന നേതാക്കൾക്കെതിരെ കടുത്ത പരാമർശങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും മുൻ എംഎൽഎയുമായ ഇ.എസ്.ബിജിമോളുടെ നിലപാട് മുതൽ സ്ഥാനാർഥി വാഴൂർ സോമന്റെ കുടുംബാംഗങ്ങളുടെ ചില പരാമർശങ്ങൾ വരെ പാർട്ടിക്കും മുന്നണിക്കും പ്രതിസന്ധി സൃഷ്ടിച്ചു.
സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ബൂത്തു തലത്തിൽ നടന്ന ശക്തമായ പ്രചാരണവും എൽഡിഎഫ് സർക്കാരിന് അനുകൂലമായ തരംഗവുമാണ് മണ്ഡലം നിലനിർത്തുന്നതിനു ഇടയാക്കിയത്. തോട്ടം മേഖലയിലെ വാഴൂർ സോമന്റെ സ്വാധീനവും പ്രത്യേകിച്ചു തമിഴ് തോട്ടം തൊഴിലാളികളുടെ ഇടയിലെ സ്വീകാര്യതയും വിജയത്തിനു സഹായകരമായതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ബിജിമോൾ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരിച്ചു നൽകിയ കാര്യം റിപ്പോർട്ട് എടുത്തുപറയുന്നു.