മൂവാറ്റുപുഴ -തേനി സംസ്ഥാന പാത; 24 കൊല്ലം മുമ്പ് പ്രഖ്യാപിച്ചു; ഇന്നും പേപ്പറിൽ തന്നെ
Mail This Article
ഉടുമ്പന്നൂർ ∙ പഞ്ചായത്തിൽ ചീനിക്കുഴി, പെരിങ്ങാശ്ശേരി, ഉപ്പുകുന്ന്, മലയിഞ്ചി തുടങ്ങിയ പ്രദേശത്തു കൂടി കടന്നു പോകുന്ന മൂവാറ്റുപുഴ -തേനി സംസ്ഥാന പാതയുടെ നിർമാണം വൈകുന്നതിന് എതിരെ നാട്ടുകാർ. 24 വർഷം മുൻപ് ഹൈവേയായി പ്രഖ്യാപിച്ച റോഡ് ഇന്നും പ്രഖ്യാപനത്തിൽ മാത്രമാണ് ഉള്ളത്. നൂറ് വർഷങ്ങൾക്ക് മുൻപ് മുതൽ കുടിയേറിയ കർഷകരും ആദിവാസികളും താമസിക്കുന്ന പ്രദേശത്തു കൂടി കടന്നു പോകുന്ന ഈ റോഡ് ഹൈറേഞ്ചുമായി ചുരുങ്ങിയ ദൂരത്തിൽ ബന്ധിപ്പിക്കുന്നതാണ്. ഉടുമ്പന്നൂരിൽ നിന്ന് 15 കിലോമീറ്റർ ദൂരം പോയാൽ മൂലമറ്റം– ചെറുതോണി റോഡിലെ പാറമടയിൽ എത്തും.
റോഡ് കടന്നു പോകുന്ന ഉപ്പുകുന്ന് കാലാവസ്ഥയിലും പ്രകൃതി ഭംഗിയിലും മികച്ചതായതിനാൽ ടൂറിസത്തിന് അനന്ത സാധ്യതകൾ ഉള്ളതായി യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ മേഖലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെംബർമാരുംവിവിധ മത സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.ചീനിക്കുഴി പള്ളി വികാരി ഫാ.ജോസ് കിഴക്കേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം 18 അംഗ കമ്മിറ്റിക്കു രൂപം നൽകി.
ഫാ.ജോസ് കിഴക്കേൽ (കൺ), ടോമി ചെറുതാനിക്കൽ ഉപ്പുകുന്ന് (പ്രസി), ബ്ലോക്ക് പഞ്ചായത്ത് മെംബർ നൈസി ഡെനിൽ (വൈ പ്രസി), ജിജി വാളിയംപ്ലാക്കൽ ചീനിക്കുഴി(സെക്ര) , ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി സുരേന്ദ്രൻ ( ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു. റോഡിന്റെ നിജസ്ഥിതി പഠിക്കുക, റോഡ് നിർമാണവുമായി ബന്ധപ്പെട്ട് അധികാരികളെ കാണുക, പ്രദേശത്തെ ടൂറിസം വികസനം, വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിലെ അപാകതകൾ പരിഹരിക്കുന്നതു സംബന്ധിച്ചും ഉള്ള കാര്യങ്ങൾ തുടങ്ങിയവയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.