നീലക്കുറിഞ്ഞി സ്വന്തം വീട്ടുമുറ്റത്ത്, സന്തോഷത്തിൽ ജോർജും കുടുംബവും
Mail This Article
രാജകുമാരി∙ പശ്ചിമഘട്ടത്തിന്റെ പൈതൃക സമ്പത്തായ നീലക്കുറിഞ്ഞി സ്വന്തം വീട്ടുമുറ്റത്ത് വസന്തമൊരുക്കിയതിന്റെ സന്തോഷത്തിലാണ് മുട്ടുകാട് പള്ളിക്കാകുടിയിൽ ജോർജും കുടുംബവും. കുടിയേറ്റ കാലം മുതൽ നെൽക്കൃഷി കൊണ്ട് ഹരിതാഭമാണ് ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട്. ഇവിടെ വീട്ടു മുറ്റത്ത് വിരിഞ്ഞ കുറിഞ്ഞി പൂക്കൾ കാണാനും ചിത്രം പകർത്താനും ഒട്ടേറെ ആളുകളാണ് വരുന്നത്. ജോർജ് 10 വർഷം മുൻപ് യാത്രയ്ക്കിടെ ശാന്തൻപാറയിൽ നിന്നു ശേഖരിച്ച കുറിഞ്ഞി ചെടി ഭാര്യ ലാലി വീട്ടു മുറ്റത്ത് നട്ടു വളർത്തി.ഇതിൽ നിന്നും കൂടുതൽ ചെടികൾ മുള പൊട്ടി വളർന്നു.
മറ്റു ചെടികൾക്കെന്ന പോലെ വളവും വെള്ളവും കൊടുത്താണ് കുറിഞ്ഞി ചെടികളെയും പരിപാലിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ കുറിഞ്ഞിച്ചെടികൾ പൂവിട്ടത്. വീട്ടു മുറ്റത്തും പറമ്പിലുമായുള്ള മറ്റനേകം അലങ്കാര സസ്യങ്ങളും ഇവരുടെ വീടിന് അഴക് പകരുന്നു. ഒരു മാസം മുൻപ് ശാന്തൻപാറ വില്ലേജിൽ ഉൾപ്പെടുന്ന പത്തേക്കർ, ശാലോംകുന്ന്, പുത്തടി മല എന്നിവിടങ്ങളിലും വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടിരുന്നു.