റോഡരികിലെ കാടു വെട്ടാനെന്ന വ്യാജേന എത്തി യുവതിയെ വീടുകയറി ആക്രമിച്ചു; 2 പേർ അറസ്റ്റിൽ
Mail This Article
ഉപ്പുതറ ∙ യുവതിയെ വീടുകയറി വെട്ടിപ്പരുക്കേൽപിച്ച കേസിൽ 2 പേർ അറസ്റ്റിൽ. മനോരമ ഒറ്റമരം ഏജന്റ് ചപ്പാത്ത് ലോൺട്രി പുതുപ്പറമ്പിൽ ബിൻസിക്ക്(41) ആണ് കൈക്ക് വെട്ടേറ്റത്. ആക്രമണം നടത്തിയ ചപ്പാത്ത് സ്വദേശികളായ പുത്തൻപുരയ്ക്കൽ ജോബി(34), പുത്തൻപുരയ്ക്കൽ ലോറൻസ്(41) എന്നിവരാണ് അറസ്റ്റിലായത്.
ബിൻസിയുടെ മാതാപിതാക്കളായ നേശമണിയെയും(70) മേരിയെയും(65) പ്രതികൾ ആക്രമിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ആക്രമണം. റോഡരികിലെ കാടു വെട്ടാനെന്ന വ്യാജേനയാണ് പ്രതികൾ ആയുധവുമായി ബിൻസിയുടെ വീട്ടുപടിക്കൽ എത്തിയത്. റോഡരികിലെ കാനയിൽ മാലിന്യം കത്തിച്ചെന്ന് ആരോപിച്ച്, മദ്യലഹരിയിലായിരുന്ന പ്രതികൾ അസഭ്യവർഷം തുടങ്ങി.
കുട്ടികളുടെ മുൻപിൽ വച്ച് അസഭ്യം പറയുന്നത് ചോദ്യം ചെയ്തതോടെ ബിൻസിയെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു. തടയാൻ എത്തിയ മാതാപിതാക്കളെയും മർദിച്ചു. കത്തി കൊണ്ടു വെട്ടിയത് ബിൻസി തടുക്കുന്നതിനിടെ ഇടതു കൈക്ക് മുറിവേറ്റു. കഴുത്തു ലക്ഷ്യമാക്കി വെട്ടിയതു തടഞ്ഞപ്പോഴാണു കൈക്ക് പരുക്കേറ്റതെന്നു ബിൻസി പറഞ്ഞു. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ബിൻസിയുടെ കയ്യിൽ 18 തുന്നലുണ്ട്.