200 മീറ്ററിലധികം ഭാഗത്ത് പാറയും മണ്ണും വീണു, വൻമരങ്ങളും റോഡിലേക്ക് പതിച്ചു; വഴിയിൽ കുടുങ്ങി വാഹനങ്ങൾ ...
Mail This Article
രാജകുമാരി∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ടിനും പുലികുത്തിനും ഇടയിൽ വൻ മലയിടിച്ചിൽ. ചൊവ്വാഴ്ച വൈകുന്നേരം ഏഴോടെയാണ് ബോഡിമെട്ട് ചുരത്തിൽ പുലികുത്തിനു സമീപം ഒൻപതാം വളവിൽ മലയിടിഞ്ഞ് റോഡിലേക്ക് വീണത്. റോഡിൽ 200 മീറ്ററിലധികം ഭാഗത്ത് പാറയും മണ്ണും വീണു.
വൻമരങ്ങളും റോഡിലേക്ക് പതിച്ചു. മലയിടിച്ചിലുണ്ടായ ഉടനെ തന്നെ തേനി ജില്ല ഭരണകൂടം ഇടപെട്ട് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇരു ഭാഗത്തുമായി വഴിയിൽ കുടുങ്ങിയ വാഹനങ്ങൾ കമ്പംമെട്ട് വഴി തിരിച്ചു വിട്ടു. ചൊവ്വാഴ്ച രാത്രി മുതൽ റോഡിലെ തടസ്സങ്ങൾ നീക്കുന്നതിനുള്ള പണികളാരംഭിച്ചു. 3 ദിവസമായി കനത്ത മഴയാണ് ഇൗ പ്രദേശങ്ങളിൽ.
മലയിടിച്ചിലുണ്ടായ സ്ഥലത്ത് തിങ്കളാഴ്ച വൈകുന്നേരം മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ വലിയ കല്ലുകൾ പതിച റോഡിലെ ടാറിങ് തകർന്നു. അപകട സാധ്യതയെ തുടർന്ന് തിങ്കളാഴ്ച രാത്രിയും ഇതുവഴിയുള്ള ഗതാഗതം തേനി ജില്ല ഭരണകൂടം താൽക്കാലികമായി തടഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് വീണ്ടും വാഹനങ്ങൾ കടത്തിവിട്ടത്.
മഴ ഇനിയും ശക്തമായാൽ ബോഡിമെട്ട് മുതൽ മുന്തൽ വരെയുള്ള 25 കിലോമീറ്റർ ഭാഗത്ത് മലയിടിച്ചിൽ സാധ്യത ഏറെയാണ്. ദേശീയപാതയിൽ ബോഡിമെട്ട് ചുരം റോഡിൽ 17 ഹെയർപിൻ വളവുകളാണുള്ളത്. 6 വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ റോഡിൽ പല ഭാഗത്തും വലിയ പാറക്കൂട്ടങ്ങൾ അപകട ഭീഷണിയുയർത്തുന്നുണ്ട്.