ADVERTISEMENT

രാജകുമാരി∙ മൂന്നാർ മേഖലയിൽ ഏലയ്ക്ക തരംതിരക്കുന്ന സോർട്ടിങ് യൂണിറ്റിന് വൈദ്യുത കണക്‌ഷൻ നൽകാത്തതിനെതിരെ മുൻ മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക് പോസ്റ്റ്. സിപിഎം ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട് സെമിനാറിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ബൈസൺവാലിയിൽ എത്തിയപ്പോഴാണ് തോമസ് ഐസക്ക് ജനറേറ്റർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏലം സോർട്ടിങ് യൂണിറ്റ് സന്ദർശിച്ചത്. ഏലം ഡ്രയറും സോർട്ടിങ് മെഷീനും ഭീമൻ വ്യവസായശാലകളല്ലെന്നും മലിനീകരണം സൃഷ്ടിക്കുന്നില്ലെന്നും സൂചിപ്പിച്ച അദ്ദേഹം എന്നിട്ടും വൈദ്യുത കണക്‌ഷൻ കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.

ഇൗ പോസ്റ്റിനു താഴെ വിമർശനവുമായി ഒട്ടേറെപ്പേർ രംഗത്തു വന്നു. തോമസ് ഐസക്ക് കൂടി അംഗമായിരുന്ന മന്ത്രിസഭയാണ് 8 വില്ലേജുകളിൽ അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടു വന്നതെന്നായിരുന്നു വിമർശനം. 2017 ഒക്ടോബർ 23ന് ദേവികുളം സബ് കലക്ടർ ഇറക്കിയ ഉത്തരവിനെ തുടർന്നാണ് മൂന്നാർ മേഖലയിലെ ഗാർഹിക, ഗാർഹികേതര വൈദ്യുത കണക്‌ഷനുകൾക്ക് റവന്യു വകുപ്പിന്റെ എൻഒസി (നിരാക്ഷേപ പത്രം) നിർബന്ധമാക്കിയത്. ചിന്നക്കനാൽ, കെഡിഎച്ച്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ,

ആനവിരട്ടി, ബൈസൺവാലി വില്ലേജുകളിലാണ് നിർമാണ പ്രവർത്തനങ്ങൾക്കെന്ന പോലെ വൈദ്യുത കണക്‌ഷനും എൻഒസി ആവശ്യമുള്ളത്. മൂന്നാർ മേഖലയിലെ അനധികൃത നിർമാണങ്ങളും കയ്യേറ്റങ്ങളും നിയന്ത്രിക്കുന്നത് സംബന്ധിച്ച 2010 ലെ ഹൈക്കോടതി ഉത്തരവും വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2007 ഫെബ്രുവരി 17ന്, റവന്യു സെക്രട്ടറി ആയിരുന്ന നിവേദിത.പി.ഹരൻ ഇറക്കിയ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ദേവികുളം സബ് കലക്ടർ ഇൗ ഉത്തരവ് ഇറക്കിയത്. അന്ന് ധന വകുപ്പ് മന്ത്രിയായിരുന്നു തോമസ് ഐസക്ക്.

കഴിഞ്ഞ തവണ എം.എം.മണി വൈദ്യുത മന്ത്രിയായിരുന്നപ്പോൾ ഇൗ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളും കർഷക സംഘടനകളും സർക്കാരിന് നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ അനുകൂലമായ നടപടിയുണ്ടായില്ല. തോമസ് ഐസക്ക് സന്ദർശിച്ച ഏലം സോർട്ടിങ് യൂണിറ്റ് എം.എം.മണിയുടെ വില്ലേജിലാണ്. 1912 എന്ന നമ്പറിൽ വിളിച്ചാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി വൈദ്യുത കണക്‌ഷൻ നൽകുന്ന സംസ്ഥാനത്താണ് ഇൗ 8 വില്ലേജുകളിൽ മാത്രം റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ പുതുതായി നിർമിച്ച വീടിനു പോലും വൈദ്യുത കണക്‌ഷൻ നൽകാത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com