ഏലയ്ക്ക വിലയിടിവ്: സമരവുമായി കർഷകർ
Mail This Article
കട്ടപ്പന ∙ ഏലയ്ക്ക വിലയിൽ അനുദിനമുണ്ടാകുന്ന തകർച്ച പരിഹരിക്കാനും ലേല നടപടികളിലെ അപാകതകൾ ഒഴിവാക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് - ഇടുക്കി ഏലം കർഷക ഫെഡറേഷൻ നാളെ പുറ്റടി സ്പൈസസ് പാർക്കിനു മുൻപിൽ സമരം നടത്തും. ഉൽപാദനം കൂടിയതാണ് വിലയിടിവിനു കാരണമെന്നു പറയുമ്പോഴും യഥാർഥ കണക്ക് സ്പൈസസ് ബോർഡിന്റെ പക്കൽപോലും ഇല്ലാത്ത സ്ഥിതിയാണെന്നു കർഷകർ ആരോപിച്ചു.
ഏലം കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബോർഡും അനുബന്ധ സ്ഥാപനങ്ങളും നടപടി സ്വീകരിക്കുന്നില്ല. മികച്ച ഗുണനിലവാരമുള്ള ഇടുക്കിയിലെ ഏലയ്ക്കയുടെ വിപണി ഇടിക്കുന്ന രീതിയിലുള്ള പ്രചാരണം നടക്കുന്നെന്നും ആരോപിച്ചു. ജൈവ രീതിയിൽ കൃഷി നടത്താൻ കർഷകർ തയാറാണെങ്കിലും അതിനു മാർഗനിർദേശങ്ങൾ നൽകാൻ ബോർഡ് തയാറാകുന്നില്ല. ലേല കേന്ദ്രം ചൂതാട്ട കേന്ദ്രമായി മാറി. ഏലയ്ക്ക വില ഉയർന്നപ്പോൾ വർധിപ്പിച്ച തൊഴിലാളികളുടെ കൂലിയും വളം - കീടനാശിനികളുടെ വിലയും നിലവിലെ സാഹചര്യത്തിലും കുറയ്ക്കാൻ ഇടപെടലില്ല.
തൊഴിലാളികൾ 8 മണിക്കൂർ ജോലി ചെയ്യാൻപോലും തയാറാകുന്നില്ല. സർക്കാരും കർഷകർക്കായി ഇടപെടുന്നില്ലെന്നു ഫെഡറേഷൻ കുറ്റപ്പെടുത്തി. ഏലക്കയ്ക്ക് 1500 രൂപ തറവില നിശ്ചയിക്കണം. ലേല കേന്ദ്രത്തിലെ ലേല നടപടികൾ സുതാര്യമാക്കണം. കർഷകർക്കു മാത്രമായി ലേലം നിശ്ചയിക്കണം. ലേലത്തിന് എത്തിക്കുന്ന ഏലയ്ക്ക ഗുണനിലവാരം അനുസരിച്ചു തരംതിരിച്ചു രേഖപ്പെടുത്താൻ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണം.
കർഷകരുടെ വായ്പയുടെ പലിശ 3 വർഷത്തേക്കു പൂർണമായി ഒഴിവാക്കണമെന്നും ഫെഡറേഷൻ കൺവീനർ ദിപിൻ പൊന്നപ്പൻ, ചെയർമാൻ ജയിംസ് പ്ലാത്തോട്ടം, പി.ഋഷി, പ്രവീൺ നായർ, ഷാജഹാൻ, ജയ്സ് ഏബ്രഹാം എന്നിവർ പറഞ്ഞു. രാവിലെ 9ന് പുറ്റടി ഫെഡറൽ ബാങ്കിനു മുൻപിൽനിന്നു കാൽനട ജാഥ ആരംഭിക്കും. തുടർന്നു സ്പൈസസ് ബോർഡിനു മുൻപിൽ സമരം ജയിംസ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു 2 വരെ നടക്കുന്ന സമരത്തിൽ വിവിധ സമയങ്ങളിലായി 150 കർഷകർ പങ്കെടുക്കും.