ഒന്നര മാസത്തേക്കുകൂടി ഇങ്ങനെ പോരേ? വിദ്യാഭ്യാസ വകുപ്പിന്റെ നടപടി രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കുന്നു
Mail This Article
നെടുങ്കണ്ടം∙ അധ്യയന വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ബാക്കിനിൽക്കെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ സാഹചര്യത്തിൽ അധികൃതർ യൂണിഫോം നിർബന്ധമാക്കുന്ന നടപടിയിൽനിന്നു പിന്മാറണമെന്നാണ് ആവശ്യം. 2021 ഡിസംബർ 13 മുതൽ ഹൈസ്‌കൂൾ, പ്ലസ്ടു വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് അധികൃതർ ജനുവരി 3 മുതൽ മുഴുവൻ കുട്ടികളും യൂണിഫോം ധരിച്ചേ സ്‌കൂളിൽ വരാവൂ എന്ന നിർദേശം കർശനമാക്കിയിരിക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഇനി പരീക്ഷ അടക്കം ആകെയുള്ളത് 3 മാസത്തെ അധ്യയനമാണ്. പ്ലസ് ടു വിദ്യാർഥികൾക്കും ഇതേ അവസ്ഥയാണ്. മാർച്ച് അവസാനം ആരംഭിക്കുന്ന പരീക്ഷകൾ ഏപ്രിൽ 29ന് അവസാനിക്കും.
ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് താങ്ങാനാവാത്ത ഭാരമാണ് അധികൃതർ അടിച്ചേൽപിക്കുന്നതെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇനി ഒരു അടച്ചിടൽകൂടി ഉണ്ടാകുമോയെന്ന ആശങ്കയിലാണ് സാധാരണക്കാർ.
കണ്ടെയ്ൻമെന്റ് സോൺ വന്നാലും കുട്ടികൾ വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്കു മടങ്ങേണ്ടി വരും. അങ്ങനെ വന്നാൽ വൻ തുക മുടക്കി വാങ്ങുന്ന യൂണിഫോം രക്ഷിതാക്കൾക്ക്്് ബാധ്യതയാകും. മിക്ക കുട്ടികൾക്കും ആഴ്ചയിൽ 3 ദിവസമാണ് ക്ലാസുള്ളത്. അടുത്തവർഷം ഈ യൂണിഫോം ഉപയോഗിക്കാനാവാത്ത കുട്ടികൾക്കെങ്കിലും ഇളവ് നൽകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.