പുള്ളിക്കാരൻ ‘ഈർക്കിലിപ്പാർട്ടിയല്ല’; കൂറ്റൻ ദിനോസർ, പായ് കപ്പൽ, ബോട്ട്, പരുന്ത്...
Mail This Article
ഈർക്കിൽ കൊണ്ടൊരു കപ്പൽ! ഞെട്ടണ്ട, സംഗതി കടലിലിറക്കാനുള്ളതല്ല, കഴിവ് തെളിയിക്കാനാണ്. ഈർക്കിലിൽ രൂപങ്ങൾ തീർത്ത് നാട്ടുകാർക്ക് വിസ്മയമാവുകയാണ് മുനിയറ കരിമല പാറയ്ക്കൽ രാജേഷിന്റെ കരകൗശല വൈദഗ്ധ്യം. കപ്പലിന് 5 അടി നീളം 3 അടി ഉയരവും ഉണ്ട്. നിർമാണത്തിന് 9 മാസം വേണ്ടിവന്നു. 10 അടി നീളവും 5 അടി ഉയരവുമുള്ള ദിനോസറിന്റെ രൂപവും രാജേഷ് ഈർക്കിലിൽ തീർത്തിട്ടുണ്ട്.
7 മാസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. കൂടാതെ 5 അടി വിസ്തീർണമുള്ള പരുന്തും രാജേഷിന്റെ കഴിവിന്റെ ഉദാഹരണമായി വീട്ടിലുണ്ട്. ചെറുപ്പം മുതൽ കൃഷിയെ നെഞ്ചിലേറ്റിയ 40 കാരനാണ് രാജേഷ്. 2 പതിറ്റാണ്ടായി ഇടവേളകളിൽ ഈർക്കിൽ കൊണ്ടുള്ള ശിൽപങ്ങളും നിർമിച്ചു വരുന്നു.
കൂറ്റൻ ദിനോസർ, പായ് കപ്പൽ, ബോട്ട്, പരുന്ത്, ഏറുമാടം തുടങ്ങിയവ വീടിനു പുറത്തും ക്ഷേത്ര മാതൃക, മാൻ, ബസ്, വീട്, ചിലന്തിവല, ഷോകേസിൽ നിറയെ മറ്റ് അലങ്കാര വസ്തുക്കൾ എന്നിവ വീടിനുള്ളിലും പ്രദർശിപ്പിച്ചിരിക്കുന്നു. തുടക്കത്തിൽ പുരയിടത്തിലെ തെങ്ങിൽ നിന്ന് ആവശ്യത്തിന് ഈർക്കിൽ ലഭിച്ചിരുന്നു. എന്നാലിപ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഈർക്കിൽ വാങ്ങിയാണ് രാജേഷ് ശിൽപങ്ങൾ നിർമിക്കുന്നത്. അമ്മ തങ്കമ്മ, ഭാര്യ രമ്യ എന്നിവരും സഹായത്തിനുണ്ട്. മക്കൾ: ശിവാനി, നവീൻ.