മൂന്നാറിലെ ഗതാഗതക്കുരുക്ക് അഴിക്കും; മാലിന്യം നീക്കും
Mail This Article
മൂന്നാർ ∙ ഗതാഗതക്കുരുക്കും കാൽനട യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടും മാലിന്യ പ്രശ്നങ്ങളും പരിഹരിക്കാൻ പുതിയ നടപടികൾ വരുന്നു. ഗ്രാമപ്പഞ്ചായത്ത് അധികൃതർ വിവിധ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ടൗൺ മേഖലയിൽ നടപ്പാത കയ്യേറിയുള്ള വഴിവാണിഭം പൂർണമായി ഒഴിവാക്കാൻ ധാരണയായി.
അതിന് തയാറാകാത്തവർക്ക് എതിരെ ഫെബ്രുവരി ഒന്ന് മുതൽ പിഴ ഈടാക്കും. ഇനി മുതൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യങ്ങൾ നാലായി തരംതിരിച്ച് വേണം പഞ്ചായത്തിന് കൈമാറാൻ. ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്, പേപ്പർ,ചില്ല് എന്നിങ്ങനെയാണ് വേർതിരിക്കേണ്ടത്. തട്ടുകടകളിൽ പ്ലാസ്റ്റിക് പ്ലേറ്റ്, ഗ്ലാസ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം.
പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കും. ഇത്തരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പഞ്ചായത്ത് പ്രത്യേക സംഘത്തെ നിയോഗിക്കും. ലൈസൻസ് ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങൾ ഉടൻ ലൈസൻസ് എടുക്കണമെന്നും അല്ലാത്തവർക്ക് എതിരെ നടപടി എടുക്കുമെന്നും യോഗം തീരുമാനിച്ചു. സബ്കലക്ടർ രാഹുൽ കൃഷ്ണ ശർമ, പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ, വൈസ്പ്രസിഡന്റ് എം.രാജേന്ദ്രൻ, സെക്രട്ടറി കെ.എൻ. സഹജൻ എന്നിവരും വിവിധ വ്യാപാരി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.