കോവിഡ് മൂന്നാം തരംഗം: ഇടുക്കി മെഡിക്കൽ കോളജ് കടുത്ത പ്രതിസന്ധിയിൽ
Mail This Article
ചെറുതോണി ∙ കോവിഡ് മൂന്നാം തരംഗം ജില്ലയിൽ ആഞ്ഞടിച്ചു തുടങ്ങിയതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി കടുത്ത പ്രതിസന്ധിയിലായി. ഡിസംബർ അവസാന വാരത്തോടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചതാണ് പ്രശ്നം ഗുരുതരമാക്കിയത്. ഹൈറേഞ്ചിൽ കോവിഡിനു കിടത്തി ചികിത്സയുള്ളത് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമാണെന്നിരിക്കെ കിടക്കകളുടെ എണ്ണമാണ് ആശങ്കാജനകം.
അതീവ ഗുരുതരാവസ്ഥയിലുള്ളവർക്കു പോലും മതിയായ ചികിത്സ നൽകാനാവാതെ വന്നത് രണ്ടാം തരംഗത്തിന്റെ അവസാനഘട്ടത്തിൽ ജില്ലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി ഇതിലും ഗുരുതരമാണെന്ന് സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. മെഡിക്കൽ കോളജിൽ 17 ഐസിയു കിടക്കകളും, 23 ഓക്സിജൻ കിടക്കകളുമാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിൽ 36 കിടക്കകളിൽ വരെ ഇതിനോടകം രോഗികൾ ആയിക്കഴിഞ്ഞു.
രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ അടിയന്തരമായി കിടക്കകളുടെ എണ്ണം കൂട്ടേണ്ടിവരും. എന്നാൽ മെഡിക്കൽ കോളജിനു അംഗീകാരം നൽകുന്നതിനു മുന്നോടിയായി നാഷനൽ മെഡിക്കൽ കൗൺസിലിന്റെ പരിശോധന എപ്പോൾ വേണമെങ്കിലും നടക്കാനിരിക്കെ കോവിഡ് ഇതര വിഭാഗത്തിന്റെ ചികിത്സ പൂർണമായി നിർത്തി വയ്ക്കാനാവില്ല.
കോവിഡ് രണ്ടാം തരംഗത്തിനു ശേഷം കോവിഡ് ഇതര വിഭാഗത്തിൽ ചികിത്സ ആരംഭിച്ചതേയുള്ളൂ. 60 കിടക്കകളാണ് ഈ വിഭാഗത്തിൽ ഉള്ളത്. ഈ സാഹചര്യത്തിൽ ഹൈറേഞ്ചിലെ താലൂക്ക് ആശുപത്രികളിലും പ്രധാന സർക്കാർ ആശുപത്രികളിലും കോവിഡ് രോഗികൾക്ക് കിടത്തി ചികിത്സ ആരംഭിക്കുകയാണ് അഭികാമ്യം. അതോടൊപ്പം രണ്ടാം തരംഗത്തിനു ശേഷം അടച്ചു പൂട്ടിയ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങളും തുറക്കുകയും വേണം.
ജീവനക്കാരുടെ കുറവും അലട്ടുന്നു
മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ ജീവനക്കാരുടെ കുറവ് മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങി. ആകെയുള്ള ജീവനക്കാരിൽ ഇരുപതിലേറെപ്പേർ ഇപ്പോൾ തന്നെ കോവിഡ് ബാധിതരാണ്. ഡോക്ടർമാരും നഴ്സുമാരുമെല്ലാം ഇക്കൂട്ടത്തിൽ ഉണ്ട്. മെഡിക്കൽ കോളജിന്റെ ഭാഗമായി 10 സ്റ്റാഫ് നഴ്സുമാരെ മാത്രമാണ് ഇവിടേക്ക് നിയോഗിച്ചിട്ടുള്ളത്.
പഴയ ജില്ലാ ആശുപത്രിയിലെ നഴ്സുമാരുടെയും ജീവനക്കാരുടെയും പ്രവർത്തന മികവാണ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ പരാതികൾ ഏറെയില്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ സഹായിച്ചത്. എന്നാൽ മൂന്നാം തരംഗത്തിൽ രോഗപ്പകർച്ച ഏറിയാൽ ഊഴം വച്ച് ഡ്യൂട്ടിക്ക് കയറാൻ കൂടുതൽ ജീവനക്കാർ വേണ്ടി വരും.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് അസാധ്യമാണ്. രണ്ടാം തരംഗത്തിനു ശേഷം പിരിച്ചുവിട്ട കോവിഡ് ബ്രിഗേഡിനെ തിരികെ വിളിക്കുക മാത്രമാണ് ഇനിയുള്ള മാർഗം. ജീവനക്കാർ നാമമാത്രമായ മെഡിക്കൽ കോളജിലെങ്കിലും അധികൃതർ ഇതിനു തയാറാകണം. അടിയന്തരമായി ഇത്തരം ഇടപെടലുകളും ഏകോപനവും നടത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.