കൃഷി, വീട് എന്നിവയ്ക്കു മാത്രമായി അനുവദിച്ച പട്ടയത്തിൽ പാർട്ടി ഓഫീസും റിസോർട്ടും
Mail This Article
തൊടുപുഴ ∙ രവീന്ദ്രൻപട്ടയഭൂമിയിലുള്ള കെട്ടിടങ്ങളിൽ സിപിഎം മൂന്നാർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടവും ഒട്ടേറെ സ്വകാര്യ റിസോർട്ടുകളുമുണ്ട്. കൃഷി, വീട് എന്നിവയ്ക്കു മാത്രമായി അനുവദിച്ചതാണ് ഈ പട്ടയങ്ങൾ എന്നതാണു കൗതുകം. 1999 ൽ സിപിഐ കെട്ടിടത്തിനു മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ പേരിലും സിപിഎമ്മിനു എം.എം. മണിയുടെ പേരിലുമാണ് പട്ടയം നൽകിയത്. മൂന്നാറിൽ ദൗത്യസംഘം എത്തി നടപടി ആരംഭിച്ചതോടെ സിപിഐ സ്വയം അപേക്ഷ നൽകി രവീന്ദ്രൻപട്ടയം റദ്ദ് ചെയ്യിച്ചു.
സിപിഎം ഓഫിസ് ഇപ്പോഴും രവീന്ദ്രൻ പട്ടയത്തിൽ തന്നെയാണു നിൽക്കുന്നത്. ഏരിയ കമ്മിറ്റി ഓഫിസിന്റെ 5 നില കെട്ടിടത്തിന്റെ താഴത്തെ നില ഒഴികെയുള്ള ഭാഗം റിസോർട്ടിനു വാടകയ്ക്ക് കൊടുത്തിരിക്കുന്നു. നേരത്തേ ദേവികുളത്തു വിതരണം ചെയ്ത 4 രവീന്ദ്രൻപട്ടയങ്ങൾ ദേവികുളം സബ് കലക്ടറായിരുന്ന ഡോ. രേണു രാജ് റദ്ദാക്കിയെങ്കിലും പിന്നീട് ഈ നടപടി കോടതി സ്റ്റേ ചെയ്തു.