ADVERTISEMENT

അഗസ്ത്യമലയിലെ ആരോഗ്യപ്പച്ച ആഞ്ചലയ്ക്കു നൽകിയത് വനിതാ ശാസ്ത്രജ്ഞ ഫെലോഷിപ്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിൽ ഗവേഷകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഫെലോഷിപ്പാണ് തൂക്കുപാലം സ്വദേശിനി ആഞ്ചല മാത്യുവിന് ലഭിച്ചത്. ആരോഗ്യപ്പച്ചയെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധശേഷി വർധിക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് ആഞ്ചലക്ക് ഫെലോഷിപ് ലഭിച്ചത്. ഫെലോഷിപ്പിന് പിന്നിൽ ഒരു കഥയുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കാണി ആദിവാസികൾ ഉൾക്കാടുകളിൽ സഞ്ചരിക്കുമ്പോൾ ക്ഷീണം അകറ്റാനാണ് ആരോഗ്യപ്പച്ചയുടെ കായകൾ കഴിച്ചിരുന്നത്. വനത്തിൽ എത്തിയ ഗവേഷക സംഘം ഇക്കാര്യം ശ്രദ്ധിച്ചു. ആദിവാസികൾ ഗവേഷകർക്കും ആരോഗ്യപ്പച്ചയുടെ കായ കഴിക്കാൻ നൽകി. കായ അകത്തുചെന്ന് 10 മിനിട്ടിനുള്ളിൽ ക്ഷീണം പമ്പ കടന്നു. ഇവിടെ നിന്നാണ് ആരോഗ്യപ്പച്ചയെന്ന ഔഷധ സസ്യത്തെ കുറിച്ച് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് പഠനം തുടങ്ങിയത്.

തിരുവനന്തപുരം പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി.അനിൽ കുമാറിന്റെ കീഴിൽ സസ്യശാസ്ത്രത്തിൽ ഗവേഷണം നടത്തിവരികയാണ് ആഞ്ചല. ഇന്ത്യയിൽ, പശ്ചിമഘട്ട വനമേഖലയിലെ അഗസ്ത്യമല ബയോറിസർവിൽ മാത്രം കണ്ടുവരുന്ന വംശനാശഭീഷണി നേരിടുന്ന അത്യപൂർവ ഔഷധ സസ്യമാണ് ആരോഗ്യപ്പച്ച.

ട്രിക്കോപ്പസ് സെയ്‌ലാനിക്കസ് സബ്സ്പ് ട്രാവൻകോറിക്കസ് എന്നാണ് ശാസ്ത്രനാമം (Trichopus zeylanicus Subsp travancoricus). തിരുവനന്തപുരം, കൊല്ലം, തമിഴ്നാട്ടിലെ കളക്കാട്, മുണ്ടൻതുറ എന്നിവിടങ്ങളിലെ വനമേഖലകളിൽ മാത്രമാണ് രാജ്യത്ത് ആരോഗ്യപ്പച്ചയുള്ളത്. ഉദര രോഗങ്ങൾക്കും കരൾ രോഗത്തിനും ഉത്തമമാണ് ആരോഗ്യപ്പച്ച. കുഴിത്തൊളു കടപ്പൂർ മാത്യു - ഗ്രേസി ദമ്പതികളുടെ മകളും തൂക്കുപാലം കുഴിപ്പള്ളിൽ ഡോ. ആന്റോ മാത്യുവിന്റെ ഭാര്യയുമാണ് ആഞ്ചല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com