ADVERTISEMENT

രാജകുമാരി ∙ റദ്ദാക്കിയ രവീന്ദ്രൻ പട്ടയങ്ങൾക്കു പകരം 2 മാസത്തിനുള്ളിൽ പുതിയ പട്ടയം നൽകുമെന്ന സർക്കാർ വാഗ്ദാനം എങ്ങനെ വിശ്വസിക്കുമെന്ന് കർഷകർ. ജില്ലയിൽ അര ലക്ഷത്തോളം പട്ടയ അപേക്ഷകളാണ് തുടർനടപടി കാത്തു 4 താലൂക്ക് ഓഫിസുകളിലും 7 ഭൂപതിവ് ഓഫിസുകളിലുമായി ഉള്ളത്. മൂന്ന് ചെയിൻ, ഏഴ് ചെയിൻ, പത്ത് ചെയിൻ, കുറ്റിയാർവാലി, ചിന്നക്കനാൽ, മന്നാങ്കണ്ടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പട്ടയപ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കാൻ ശ്രമങ്ങളുണ്ടായിട്ടില്ല.

ഇത്രയധികം അപേക്ഷകൾ റവന്യു ഓഫിസുകളിൽ കെട്ടിക്കിടക്കുമ്പോൾ രവീന്ദ്രൻ പട്ടയങ്ങൾക്കു പകരം 2 മാസത്തിനുള്ളിൽ പുതിയ പട്ടയം നൽകൽ പ്രായോഗികമാണോ എന്നാണു ചോദ്യം. കാലങ്ങളായി ഉന്നയിക്കുന്ന ഭൂപ്രശ്നങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയവും ജനങ്ങളിൽ ഈ സംശയത്തിനു കാരണമാണ്.

പരിഹരിക്കാൻ ഒട്ടേറെ പ്രശ്നങ്ങൾ

വീട് ഒഴികെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കുള്ള വിലക്കു കാരണം ചെറുകിട വ്യവസായങ്ങൾക്കുള്ള കെട്ടിടങ്ങൾ പോലും നിർമിക്കാനാകാത്ത സ്ഥിതിയാണ്. നിർമാണ നിരോധനം നിലവിലുള്ള 8 വില്ലേജുകളിൽ വൈദ്യുത കണക്‌ഷൻ ലഭിക്കണമെങ്കിൽ റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം (എൻഒസി) നിർബന്ധമാണ്. കാർഷിക ആവശ്യങ്ങളിൽ ഉൾപ്പെടുന്ന ഏലം സ്റ്റോറുകൾക്കും വൈദ്യുത കണക്‌ഷൻ ലഭിക്കുന്നില്ല. 2010 മുതൽ പള്ളിവാസൽ, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ, കെഡിഎച്ച്, ആനവിരട്ടി,

വെള്ളത്തൂവൽ വില്ലേജുകളിൽ ഗാർ‍ഹികേതര നിർമാണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കവും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 262 പേരാണു നടപടി നേരിടുന്നത്. ചട്ട ലംഘനം തെളിഞ്ഞാൽ പട്ടയം റദ്ദാക്കാനാണു ‍ റവന്യു വകുപ്പിന്റെ നീക്കം. ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിന്റെ ഭാഗമായാണ് 7 വില്ലേജുകളിലെ ഗാർഹികേതര നിർമാണങ്ങളെ കുറിച്ചു റവന്യു വകുപ്പ് വിവരം ശേഖരിച്ചത്.

ഉടുമ്പൻചോല താലൂക്കിൽ ഉൾപ്പെടെയുള്ള ഏലം കുത്തകപ്പാട്ട (സിഎച്ച്ആർ) മേഖലകളിൽ അപ്രഖ്യാപിത നിർമാണ നിരോധനം നിലവിൽ വന്നതോടെ ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിർമാണം പോലും പ്രതിസന്ധിയിലാണ്. സിഎച്ച്ആർ മേഖലയിൽ വനം വകുപ്പ് സാംപിൾ സർവേ നടത്തിയതു ഗൂഢ ലക്ഷ്യങ്ങളോടെയാണെന്നു കർഷക സംഘടനകൾ ആരോപിക്കുന്നു. ജനവാസ മേഖലകളിൽ ആനത്താരകൾ സൃഷ്ടിക്കാനും പെരുകുന്ന വന്യജീവികളുടെ പേരിൽ കുടിയിറക്കു നടത്താനുമാണു വനം വകുപ്പിന്റെ നീക്കമെന്നാണ് ആരോപണം. 

ഷോപ് സൈറ്റുകളുടെ പട്ടയം: അവഗണനയെന്ന് വ്യാപാരികൾ

ഷോപ് സൈറ്റുകൾക്കു പട്ടയം നൽകുന്നതിനുള്ള നിയമഭേദഗതിക്കും സർക്കാരിനു താൽപര്യമില്ല. പട്ടയം ഇല്ലാത്തതിനാൽ 8 വർഷത്തോളം സർക്കാരിനു പ്രത്യേക ഫീസ് നൽകിയാണു ജില്ലയിലെ പല ടൗണുകളിലും കടകൾ പ്രവർത്തിച്ചിരുന്നത്. രാജാക്കാട്, മൂന്നാർ, കട്ടപ്പന മേഖലയിലാണു പട്ടയമില്ലാത്ത ഷോപ് സൈറ്റുകൾ കൂടുതൽ. അയ്യായിരത്തോളം പട്ടയ അപേക്ഷകളാണ് ഈയിനത്തിൽ റവന്യു ഓഫിസുകളിൽ കെട്ടിക്കിടക്കുന്നതര്.

1977 ജനുവരി 1ന് മുൻപ് ഭൂമിയിൽ താമസമാക്കിയവരും പിന്തുടർച്ചാവകാശം ഉള്ളവരുമായ കുടിയേറ്റ കർഷകർക്ക് 1993 ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടം പ്രകാരവും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലെ താമസക്കാർക്ക് 1964 ലെ സ്പെഷൽ റൂൾ പ്രകാരവുമാണു പട്ടയം നൽകുന്നത്. ഇൗ ചട്ടങ്ങൾ പ്രകാരം ഷോപ് സൈറ്റുകൾക്കു പട്ടയം നൽകാൻ കഴിയില്ല.

അതിനാൽ നിയമ ഭേദഗതി വേണം. ഷോപ് സൈറ്റുകൾക്കു പട്ടയം നൽകാത്തതിനെതിരെ പ്രതിഷേധം ഉയർത്തിയ എൽഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ ഇൗ ആവശ്യം മറന്നതായി വ്യാപാരികൾ ആരോപിക്കുന്നു. പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏതു മുന്നണിയുമായും സഹകരിച്ചു സമരം തുടങ്ങാൻ വ്യാപാരികൾ തയാറാണെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ.ദിവാകരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com