തിയറ്ററുകൾ അടച്ചു, ചലച്ചിത്ര പ്രേമികൾ കടുത്ത നിരാശയിൽ
Mail This Article
തൊടുപുഴ ∙ ജില്ലയിലെ സിനിമ തിയറ്ററുകൾക്കു വീണ്ടും ലോക്ക് വീണതോടെ ചലച്ചിത്ര പ്രേമികൾ കടുത്ത നിരാശയിൽ. തിയറ്ററുകൾ അടച്ചിടേണ്ടി വരുന്നതു ഉടമകൾക്കും ജീവനക്കാർക്കും എല്ലാം കനത്ത തിരിച്ചടിയായി. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ‘ഹൃദയം’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയായിരുന്നു. മേപ്പടിയാൻ, ഇന്നലെ റിലീസ് ചെയ്ത തിരിമാലി ഇൗ ചിത്രങ്ങളുടെയും പ്രദർശനം നടക്കുന്നതിനിടെയാണ് തിയറ്ററുകൾ അടച്ചിടേണ്ടതായി വന്നത്. ഞായറാഴ്ചയും പ്രദർശനമുണ്ടായിരുന്നില്ല.
മാസങ്ങൾ നീണ്ട അടച്ചിടലിനു ശേഷം ഒക്ടോബർ 25 നാണ്തിയറ്ററുകൾക്കു തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്. മൂന്നുമാസത്തോളം മാത്രമാണ് പ്രദർശനം തുടരാനായത്. അതും പാതി സീറ്റുകളിൽ മാത്രം. കോവിഡ് വ്യാപനം രൂക്ഷമായിട്ടുപോലും കഴിഞ്ഞ ദിവസങ്ങളിൽ ‘ഹൃദയം’ എന്ന ചിത്രത്തിനു തിരക്ക് കാരണം കൂടുതൽ ‘ഷോ’കൾ നടത്തേണ്ടതായി വന്നു. 2020ൽ കോവിഡ് വ്യാപനം തുടങ്ങിയതോടെ ആദ്യം ലോക്ക് വീണത് തിയറ്ററുകൾക്ക് ആയിരുന്നു. 2020 മാർച്ചിലാണ് ആദ്യത്തെ ലോക്കിൽ കുടുങ്ങി തിയറ്ററുകൾക്ക് പൂട്ട് വീണത്.
പിന്നീട്, 10 മാസത്തിനു ശേഷം പകുതി സീറ്റുകളിൽ മാത്രം ആളുകൾ എന്ന കർശന നിയന്ത്രണത്തോടെ 2021 ജനുവരി 13 ന് തുറന്നെങ്കിലും വീണ്ടും ഏപ്രിൽ പകുതിക്കു ശേഷം അടയ്ക്കേണ്ടി വന്നിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ്, വൈകാതെ തിയറ്ററുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികളും തിയറ്റർ ഉടമകളുമെല്ലാം. അതേസമയം, ബാറുകളും മാളുകളുമടക്കം പ്രവർത്തിക്കുമ്പോഴും തിയറ്ററുകളും ജിംനേഷ്യങ്ങളും മാത്രം അടച്ചിടാനുള്ള തീരുമാനം പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.